Monday, 30 June 2008

തീര്‍ത്ഥാടനങ്ങള്‍

പത്ത് മാസം നീണ്ട കൂട്ടിച്ചേര്‍ക്കലുകള്‍,
ഗുണനങ്ങള്‍, രാസമാറ്റങ്ങള്‍, അങ്ങിനെ പലതും
ഒടുവിലാ തീര്‍ത്ഥാടനത്തിനായ്, ബന്ധം മുറിച്ച്, ഭാണ്ഡവും പേറി,
ഏകനല്ലെങ്കിലും ഏകനായെത്തി ഞാന്‍.

സംവത്സരങ്ങളെ പിന്നിലാക്കി
വിശ്രമമില്ലാത്ത തീര്‍ത്ഥാടനം
പരമമാം സത്യം തേടി
ഉള്‍‍പ്പൂവിനുള്ളിലൂടെ ഒരു തീര്‍ത്ഥയാത്ര.

ബാല്യ കൌമാര യൌവ്വന വീഥികള്‍ താണ്ടുമ്പൊഴും
എവിടേക്കെന്നറിയാത്ത, എന്തിനെന്നറിയാത്ത തീര്‍ത്ഥാടനം,
എങ്കിലും എല്ലാം നേടുകയെന്ന ലക്ഷ്യവുമായി
ശാശ്വത സ്വര്‍ഗ്ഗം തേടി....

മനസെന്ന മാന്ത്രികനെ വരുതിയിലാക്കുവാന്‍
ആരാണ് ഞാനെന്ന ചോദ്യവുമായി
എന്താണ് പ്രകൃതിയെന്ന മറുചോദ്യവുമായി
സംവാദ കോലാഹലത്തിനിടയിലും തുടരുന്ന തീര്‍ത്ഥയാത്ര.

വാര്‍ദ്ധക്യം പിടിമുറുക്കുമ്പോഴും
തളരില്ലെന്ന വാശിയില്‍ അമരത്വം നേടിയ മാതിരി
ലോകത്തിന്റെ നെറുകയില്‍, അല്ല അതിനപ്പുറത്തൊരു ലോകമുണ്ടെങ്കില്‍
അവിടേയും എത്താനായ് തുടരുന്ന തീര്‍ത്ഥാടനം.

എന്ത് കൊണ്ട് ഞാനും നീയും? കടലും പാറയും? വര്‍ഷവും വേനലും?
ഇരുട്ടും വെളിച്ചവും? വെള്ളച്ചാട്ടവും അഗ്നിപര്‍വ്വതവും?
അനിയന്ത്രിതമായ മായാജാലങ്ങള്‍ അതിജീവിക്കാന്‍
പൊരുള്‍ തേടിയൊരു തീര്‍ത്ഥയാത്ര.

ഒടുവില്‍ പഞ്ചഭൂതങ്ങളായ് പുറപ്പെട്ടിടത്ത് തന്നെ അലിഞ്ഞ് ചേരുമ്പോള്‍
ആ രണ്ട് തീര്‍ത്ഥാടനങ്ങളും അവസാനിച്ചുവോ?
പുതിയ തീര്‍ത്ഥാടനങ്ങള്‍ക്ക് വഴി തുറക്കാന്‍
കൂട്ടലും ഗുണനവും തുടരു‍ന്നുവോ?


കാശിയും ജെറുസലേമും മെക്കയും
ഗയയുമൊക്കെ താണ്ടി ഞാന്‍.
പക്ഷേ,
എന്താണ് ശാശ്വത സ്വര്‍ഗ്ഗം?
എന്താണ് പരമമായ സത്യം?
വൃഥാവിലായൊരെന്‍ തീര്‍ത്ഥാടനങ്ങള്‍!

Sunday, 1 June 2008

ഞാവല്‍ പഴത്തിന്റെ ചേലാണ്‌........

എന്റെ കാമ്പസില്‍ രണ്ട്‌ വലിയ ഞാവല്‍ മരങ്ങളുണ്ട്‌. കോണ്‍ക്രീറ്റ്‌ മന്ദിരങ്ങള്‍ എല്ലായിടത്തും തല ഉയര്‍ത്തിയപ്പോള്‍ നാട്ടിലെങ്ങും കാണാനില്ലാത്ത ഈ മരത്തിന്റെ ചില ചിത്രങ്ങള്‍ ഇവിടെയിടാം എന്നു തോന്നി. നിര്‍മ്മാണ കുതുകികളായ എന്‍ജിനീയര്‍മാരുടെ ഈ കലാലയത്തില്‍ മരങ്ങള്‍ അന്ത്യശ്വാസം വലിച്ച്‌ കൊണ്ടിരിക്കുന്നതിനാല്‍ ഇനിയൊരിക്കല്‍ ഫോട്ടോ പോലും ചിലപ്പോള്‍ കിട്ടിയെന്നു വരില്ല.

(ബൂലോഗ ഫോട്ടോഗ്രാഫര്‍മ്മാരോട്‌:: ഫോട്ടോഗ്രഫിയുടെ സാങ്കേതിക വശങ്ങളൊന്നും എനിക്കറിയില്ല, കയ്യിലൊരു കാമറ ഉള്ളത്‌ കൊണ്ട്‌ എന്തെങ്കിലുമൊക്കെ ക്ലിക്കുന്നു. ദയവായി എന്നെ ക്രൂശിക്കരുത്‌)

പറഞ്ഞ്‌ വന്ന കഥാപാത്രം ഞാന്‍ തന്നെ




ഇവരാണെന്റെ അടുക്കളക്കാരികള്‍




എന്റെ മക്കളാ, സുന്ദരികളല്ലേ?



ആ പഴയ പാട്ട് ഓര്‍മ്മയില്ലേ? ഞാവല്‍ പഴത്തിന്റെ ചേലാണ്‌!



എള്ളിന്‍ കറുപ്പ്‌ പുറത്താണ്‌, ഉള്ളിന്റെയുള്ള്‌ തുടുത്താണ്‌!





കൊതിയാവുന്നുണ്ടോ?

പക്ഷേ ഇവിടത്തെ ടെക്നോക്രാറ്റുകള്‍ക്കറിയില്ല, ഇത്‌ ഭക്ഷ്യ യോഗ്യമാണെന്ന്, പെപ്സിയും കോളയും കഴിക്കുന്ന അവര്‍ ഇതൊക്കെ ചവിട്ടിക്കടന്നു പോകുന്നു.


ശുഭം

Tuesday, 22 April 2008

ഭരണി

ദാ, ഇവിടെയൊരു മൂശാരി,
മണ്ണ് ചവിട്ടിക്കുഴച്ച് തീയില്‍ ചുട്ടെടുത്ത്
ഭരണികള്‍ തീര്‍ക്കുന്ന മൂശാരി.

ഒരേ അച്ചില്‍ വാര്‍ത്തിട്ടും ഒക്കെയും വ്യത്യസ്തം,
കാഴ്ചയ്ക്കും അളവിലും!
പക്ഷേ എല്ലാത്തിനും ഒരേ ലക്ഷ്യമായിരുന്നു,
കിട്ടാവുന്നത്ര സംഭരിക്കുക!

എത്ര ഉള്ളിലാക്കിയിട്ടും മതി വരുന്നില്ല,
കഴിയാവുന്നത്ര നേടിയെന്ന്
അഹന്തയുടെ കൊടുമുടി കയറുമ്പോഴും
അടുത്തിരിക്കുന്ന ഭരണിയില്‍
കൂടുതലുണ്ടെന്നറിയുമ്പോള്‍
വീണ്ടും വാരിക്കൂട്ടാനുള്ള വ്യഗ്രത, മത്സരം!

കുത്തി നോവിച്ചും ഊറ്റിക്കുടിച്ചും
വീര്‍ത്ത വയറുകള്‍ പിന്നെയും
വീര്‍പ്പിക്കാന്‍ വെമ്പുന്ന ഭരണികള്‍.

ഈ കാഴ്ചകള്‍ കണ്ടു മടുത്ത മൂശാരി
കയ്യൊന്നനക്കി!
ആ ഉലച്ചിലില്‍ താഴെ വീണ്
പൊട്ടിച്ചിതറി ‘ഭരണികള്‍’!

Wednesday, 5 December 2007

ശയനം

എല്ലാവരും നിദ്രയിലാണ്..........

കോടികളുണ്ട് ബാങ്ക് ബാലന്‍സ്
ആഡംബര കാറുകള്‍ നിരവധി
കൊട്ടാരതുല്യമായ വീടുകള്‍, ഫ്ലാറ്റുകള്‍
റിസോര്‍ട്ടുകള്‍, എസ്റ്റേറ്റുകള്‍
ധനികരുടെ പട്ടികയില്‍ മുന്നിലെത്താന്‍
മത്സരിക്കുന്ന പരിശുദ്ധാത്മാക്കള്‍
അവരുറക്കത്തിലാണ്,
കോടിക്കണക്കിന് ദരിദ്രരുടെ മുഖം കാണാതിരിക്കാന്‍,
പട്ടിണിയും ദൈന്യതയും എന്തെന്നറിയാതിരിക്കാന്‍,
വേദനയെന്നത് വരും തലമുറകള്‍ പോലും അനുഭവിക്കാതിരിക്കാന്‍,
ഏസിയുടെ സുഖ ശീതളതയില്‍ അവരുറങ്ങുകയാണ്...

ഇനിയൊരു കൂട്ടര്‍, അധികാരികള്‍...
പാവങ്ങളുടെ കണ്ണീരൊപ്പുമെന്ന വാഗ്ദാനവുമായി
വോട്ടു തേടി സിംഹാസനത്തിലേറിയ പ്രബുദ്ധന്മാര്‍,
സെന്‍സെക്സ് സൂചിക താണുപോയാല്‍ അതുയര്‍ത്താന്‍
എന്തു തീരുമാനവുമെടുക്കാന്‍ മടിയില്ലാത്തവര്‍,
വിശപ്പിന്റെ സൂചിക ഉയരുന്നത് കാണുന്നേയില്ല,
കാരണം അവരും ഉറക്കത്തിലാണ്....

എന്തിനേറെ, വീടു കാക്കാ‍നേല്‍പ്പിച്ച
കാവല്‍ നായ്ക്കള്‍ പോലും നിദ്രയിലല്ലേ?
ന്യായപാലകര്‍, സമാധാന സൂക്ഷിപ്പുകാര്‍,
അന്യായത്തിനും അക്രമത്തിനും മുന്നില്‍
അവരും കണ്ണടയ്ക്കുന്നു,
ആയുധങ്ങളും സന്നാഹവുമേറെയുണ്ടെങ്കിലും
നിദ്രാദേവിയുടെ കടാക്ഷം അവരെ താങ്ങുന്നു...

‘ആരുമില്ലാത്തവര്‍ക്ക് ഈശ്വരന്‍ തുണ’
പറയാനെന്തെളുപ്പം!
പക്ഷേ, ആരുമില്ലാത്തവര്‍ക്ക് ആരുമില്ലന്നറിയൂ,
എന്തെന്നാല്‍ ഈശ്വരനും ഗാഢ നിദ്രയിലാണ്!
പാവങ്ങളുടെ നിലവിളി കേള്‍ക്കാതിരിക്കാന്‍,
ദരിദ്രന്റെ ഒട്ടിയ വയര്‍ കാണാതിരിക്കാന്‍,
ചേറില്‍ മുങ്ങിത്താഴൂന്നവന് കൈത്താ‍ങ്ങ് നല്‍കാതിരിക്കാന്‍,
ഒരു പക്ഷേ പ്രഭുക്കളുടെ കോടികള്‍ വരുന്ന
വഴിപാടുകളില്‍ മയങ്ങിയിട്ടോ
ആള്‍ ദൈവങ്ങളുടെ ബഹുലതയില്‍ മടുത്തിട്ടോ ആവാം,
അദ്ദേഹവും അനന്ത ശയനത്തിലാ‍ണത്രേ.....



എല്ലാവരും നിദ്രയിലാണ്,ഞാനും നിങ്ങളുമെല്ലാം,
കണ്ണുകള്‍ മുറുക്കിയടച്ച്,
അസ്വസ്ഥതയുടെ ശവപ്പറമ്പായ മനസുമായി,
മുറിഞ്ഞ് പോകുന്ന, ഞെട്ടിയുണരുന്ന,
അപൂര്‍ണ്ണമായ ശയനത്തിലാണെല്ലാവരും...

ഒന്ന് കണ്ണ് തുറന്നു നോക്കൂ...
ചെളിയിലും നിരത്തിലും പാറമടയിലും
കത്തിയെരിയുന്ന സൂര്യനു കീഴില്‍
പെയ്തിറങ്ങുന്ന മേഘക്കൂട്ടങ്ങള്‍ക്കിടയില്‍
ചോര നീരാക്കി പണിയെടുക്കുന്നവര്‍,
നമ്മുടെയൊക്കെ മുന്നില്‍ കൈനീട്ടുന്ന ബാല്യങ്ങള്‍,
എച്ചില്‍ തെരയുന്ന മനോരോഗികള്‍,
വൈകല്യങ്ങളുടെ പേരില്‍ അനാഥരായവര്‍,
അരുണ കിരണങ്ങള്‍ മങ്ങുമ്പോള്‍
റോഡരികിലോ കടത്തിണ്ണയിലോ കൊച്ചു കൂരയ്ക്കുള്ളിലോ
സ്വസ്ഥമായി ശാന്തമായി അവരുറങ്ങുന്നു,
ഒന്നുമറിയാത്ത നിദ്ര, അടുത്ത പുലരി വിടരും വരെ....



അവരും നിദ്രയിലാണ്,
തനിയേ അടഞ്ഞ കണ്ണൂകള്‍,
ചിന്തകളില്ലാത്ത മനസ്,
മുറിഞ്ഞ് പോകാത്ത, ഞെട്ടിയുണരാത്ത,
തികച്ചും പൂര്‍ണ്ണമായ ശയനം!
അത് കാണാനെങ്കിലും
ഈ കപട ശയനത്തില്‍ നിന്ന് നമ്മളുണരുമോ?

Wednesday, 21 November 2007

യാത്ര.........

അച്ഛന്‍ പറഞ്ഞു, ഇതാണു നിന്റെ വഴി,
മടുപ്പിക്കുന്ന കാഴ്ചകളാണെങ്കിലും
വളരെ കുറച്ച്‌ ദൂരം മാത്രം,
നിനക്കവിടെ നടന്നെത്താം.....

നിമിഷങ്ങള്‍ക്കുള്ളില്‍ പറന്നെത്താവുന്ന
മറ്റേ വഴിയായിരുന്നു അമ്മയ്ക്കതിലുമിഷ്ടം
നല്ലതാവട്ടെ ചീത്തയാവട്ടെ,
ഈ കാഴ്ചകളൊന്നും കാണാന്‍
നിനക്ക്‌ സമയം നഷ്ടമാക്കേണ്ടി വരില്ല.....

അങ്ങേപ്പുറത്ത്‌ നിന്ന് സഹോദരങ്ങളുടെ
സ്നേഹം നിറഞ്ഞ ഉപദേശം
സുഹൃത്തുക്കളുടെ താക്കീത്‌
ആരെയെങ്കിലും പറഞ്ഞയച്ച്‌
ഈ യാത്ര ഒഴിവാക്കരുതോ?
അവിടേയ്ക്കൊരു യാത്ര നിനക്കസാധ്യം.....

ഒടുവില്‍ ഗുരു സന്നിധിയിലെത്തി
അദ്ദേഹം പറഞ്ഞതിങ്ങനെ
ആ നീണ്ട വഴിയാണുചിതം
പക്ഷേ മനോഹരമായ ആ പാതയോരത്തെ
കാഴ്ചകള്‍ കാണാന്‍ നില്‍ക്കരുത്‌.....

പൊതുവേ അഹങ്കാരിയായ
അന്തരാത്മാവ്‌ കല്‍പ്പിച്ചു,
മടുപ്പിക്കുന്ന കഴ്ചകള്‍ മാത്രമുള്ള
നീണ്ടു കിടക്കുന്ന ആ പാതയിലൂടെ പോകൂ.....

യാത്ര തുടങ്ങി..........

എന്തൊരാവേശമായിരുന്നൂ ആദ്യമാദ്യം!
പക്ഷേ, സ്വയം പഴിച്ചു കൊണ്ട്‌
തപ്പിത്തടഞ്ഞ്‌ അലയാനായിരുന്നു വിധി
എങ്കിലും തോല്‍ക്കില്ലെന്ന വാശിയില്‍
വഴിയുടെ അവസാനം വരെയെത്തുക തന്നെ ചെയ്തു,
പക്ഷേ...........

അവിടെ ശൂന്യമായിരുന്നു,
ഞാനന്വേഷിച്ചു പോയതവിടില്ലായിരുന്നു,
ആ തിരിച്ചറിവില്‍ ഭ്രാന്തമായ മനസുമായി
തിരികെ നടക്കാന്‍ ശ്രമിക്കുമ്പോള്‍
ആ വഴി പോലും കാണാനില്ല,
തുടങ്ങിയേടത്തെപ്പോഴെങ്കിലും
തിരിച്ചെത്താമെന്ന വ്യാമോഹവുമായി
ഞാനിന്നും മടക്കയാത്ര തുടരുന്നു.........
എനിക്കജ്ഞാതമായ ഏതോ വീഥിയിലൂടെ.

Friday, 17 August 2007

ഓണത്തുമ്പീ പാടൂ...

പഞ്ഞകര്‍ക്കിടകത്തിനു വിട, ചിങ്ങം പിറന്നിരിക്കുന്നു. പ്രതീക്ഷയുടെ മുകുളങ്ങള്‍ വിടര്‍ത്തിക്കൊണ്ട്‌ ഒരു പുതുവത്സരപ്പുലരി കൂടി. ലോകത്തെല്ലായിടത്തുമുള്ള മലയാളികളിലൂം ഗൃഹാതുരതയുണര്‍ത്തുന്ന പൊന്നോണം അരികെ.

ചുറ്റുമൊന്നു കണ്ണോടിച്ചാല്‍ എവിടേയും അസ്വസ്ഥതകള്‍ മാത്രം. മാനുഷരെല്ലാരും ഒന്നുപോല്‍ വാഴുന്ന ഒരു മലയാളക്കര ഇനിയുണ്ടാകുമോ?

(ചിത്രങ്ങളില്‍ ക്ലിക്ക്‌ ചെയ്ത്‌ വലുതാക്കി കാണുക, വായിക്കുക)






















എന്തു തന്നെയായാലും മലയാളിക്ക്‌ ഓണം ഉത്സവം തന്നെയാണ്‌.

ചിങ്ങത്തിരുവോണ സൂര്യോദയം
ചിത്രവര്‍ണ്ണാങ്കിത രമ്യോദയം
മാബലി മന്നന്റെ തിരുവരവേല്‍പ്പിന്‌
മലയാളമൊരുങ്ങുന്ന ദിവ്യോദയം
തിരുമേനി എഴുന്നള്ളുമി സുപ്രഭാതത്തില്‍
തിരുമുറ്റത്തായിരം പൂക്കളങ്ങള്‍
വരവര്‍ണ്ണിനികള്‍ മലയാള മങ്കകള്‍
മധുമയലാസ്യങ്ങള്‍ നടത്തുമ്പോള്‍
ഇതുവരെയില്ലാത്തൊരാനന്ദ ലഹരിയില്‍
ഹൃദയം കുളിരല ചൂടുന്നു.

പ്രൈമറി സ്കൂളില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ ഗ്രൗണ്ടിലെ മരച്ചുവട്ടിലിരുത്തി സംഗീതാധ്യാപിക പഠിപ്പിച്ച പഴയൊരു ഓണപ്പാട്ടിന്റെ വരികള്‍.

അതിരാവിലെ പൂവേ പൊലി പാടി, കാടും മേടും നടന്ന് പൂക്കള്‍ ശേഖരിച്ച്‌ പൂക്കളമൊരുക്കി, ഊയലാടി, പുലികളിച്ച്‌, തിരുവാതിരച്ചുവട്‌ വച്ച്‌, നാക്കിലയില്‍ ഓണമുണ്ട നാളുകള്‍ പോയ്‌ മറഞ്ഞില്ലേ? ആഘോഷങ്ങള്‍ ആഡംബരത്തിന്റെ അളവുകോലുകളായി മാറുന്നുണ്ടോ?

വീണ്ടും ഒരോണപ്പാട്ട്‌...

ഓണത്തുമ്പീ പാടൂ, ഓരോ രാഗം നീ
ഓര്‍മ്മകള്‍ മേയും കാവില്‍ ഒരുതിരി വയ്ക്കൂ നീ.



ഒന്നുരണ്ട്‌ യാത്രകളും ഓണാവധിയുമൊക്കെയായി ഇവിടുണ്ടാവില്ലെന്നതിനാല്‍ എല്ലവര്‍ക്കും അഡ്വാന്‍സായി ഓണാശംസകള്‍. ഒപ്പം ഐശ്വര്യപൂര്‍ണ്ണമായ ഒരു പുതുവര്‍ഷമാകട്ടെ എന്ന പ്രാര്‍ത്ഥനയും.

സസ്നേഹം, ആപ്പിള്‍.



(ചിത്രങ്ങള്‍ക്ക്‌ കടപ്പാട്‌: ഗൂഗിള്‍ ഇമേജ്‌ സെര്‍ച്ച്‌)

Wednesday, 15 August 2007

ഞങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ല

മോളേ ശ്യാമാ, നീ ഇന്ന് പോണില്ലേ? കോളജില്‍ സ്വാതന്ത്ര്യദിനാ‍ഘോഷമൊക്കെയില്ലേ?

ഞാന്‍ പോണില്ലമ്മേ, കോളജില്‍ ആഘോഷോക്കെയുണ്ട്, പക്ഷേ എന്ത് സ്വാതന്ത്ര്യം?, ഇല്ലാത്ത സ്വാതന്ത്ര്യം ആഘോഷിക്കാന്‍ ഞാനില്ല.

എന്താ മോളേ നീ പറേണേ? നമ്മുടെ പൂര്‍വികര്‍ ചോര ചിന്തി നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ വില മറക്കരുത് കുട്ടീ. ചരിത്രം പഠിക്കണ നിനക്കതൊന്നും ഞാന്‍ പറഞ്ഞു തരേണ്ടാല്ലോ?

അമ്മേ, ഒരുപാടു മഹാന്മാര്‍ കഷ്ടപ്പെട്ട് വിദേശീയരില്‍ നിന്ന് സ്വാതന്ത്ര്യം നെടിത്തന്നു എന്നത് ശരി തന്നെ. സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥോന്താ‍? വീട്ടിലായാലും ഹോസ്റ്റലിലായാലും വൈകീട്ട് ആറര കഴിഞ്ഞാല്‍ ഞങ്ങള്‍ പെണ്‍കുട്ടികള്‍ പുറത്തിറങ്ങാന്‍ പാടില്ല, അങ്ങനെ ചെയ്യുന്നത് സുരക്ഷിതോല്ല, അരുതാത്തതൊക്കെ സംഭവിക്കും. ദൂരസ്ഥലത്ത് ഒരു ഇന്റര്‍വ്യൂന് പോണോങ്കില്‍ ഞാന്‍ അച്ഛനേയോ അനിയനേയോ കൂട്ടണം. ഇനീപ്പോ അച്ഛനും അനിയനും അസൌകര്യോള്ള ദിവസാണെങ്കില്‍ ഞാന്‍ ഇന്റര്‍വ്യൂന് അപ്പിയര്‍ ചെയ്യണ്ടാന്നുവച്ചോണം. സുഹൃത്തുക്കളായ ഏതെങ്കിലും പയ്യന്മാരെ കൂട്ടി പോകാന്നു വച്ചാല്‍ അപ്പൊ അമ്മക്കും അച്ഛനും വിശ്വാസക്കുറവ്, ഇന്നത്തെ കാലത്ത് ആരെയും വിശ്വസിക്കാന്‍ പാടില്ലത്രേ. ആ സ്ഥാനത്തൊരു ആണ്‍ കുട്ടിയാണെങ്കില്‍ ഒരു പ്രശ്നോല്ല, ഒറ്റക്ക് പോകാം. അമ്മ എന്തൊക്കെ പറഞ്ഞാലും ഇവിടെ എനിക്കൊരു സ്വാതന്ത്ര്യവും അനുഭവപ്പെടണില്ല. വിദേശികളില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ ഭാരത ജനത ഒറ്റക്കെട്ടായി നിന്നു. ഇന്നിപ്പൊ ഇതിനൊക്കെയെതിരെ പ്രതികരിക്കാന്നു വച്ചാല്‍ പെണ്ണിന്റെ അഹങ്കാരം എന്നു പറഞ്ഞ് പുച്ഛിക്കാനേ ആളുണ്ടാവൂ.

മോളേ, നീ പറേണതൊക്കെ നിന്റെ പ്രായത്തിന്റെ കുഴപ്പാ, കുറേക്കൂടി പക്വത വരുമ്പൊ നിനക്കതു മനസ്സിലാവും. ഇത് പറഞ്ഞ് മോളുടെ മുറിയില്‍ നിന്ന് അവര്‍ തിരിച്ച് വരുമ്പോള്‍ മുമ്പില്‍ മകന്‍.

ഞനിന്ന് സ്കൂളില്‍ പോണില്ലാമ്മേ, രണ്ട് മണിക്കൂറുണ്ടാവും അസംബ്ലി, കഴിഞ്ഞ കൊല്ലം അസംബ്ലി സമയത്ത് ലൈന്‍ തെറ്റിച്ചൂന്ന് പറഞ്ഞ് ആ മാഷെന്നെ എത്രയാ ചീത്ത പറഞ്ഞേ? ഞങ്ങളെപ്പിടിച്ച് ക്യൂവില്‍ നിര്‍ത്തിയാ അവരു സ്വാതന്ത്ര്യം ഘോഷിക്കണേ, ഒരു ദിവസോങ്കിലും ഞങ്ങള്‍ക്കിത്തിരി സ്വാതന്ത്ര്യം തരോ, അതില്ല. സ്കൂളില്‍ യൂണിഫോം മാത്രേ പാടുള്ളൂ, ഭക്ഷണം സ്പൂണ്‍ കൊണ്ടേ കഴിക്കാവൂ, വായ കഴുകാന്‍ കാല്‍ കപ്പ് വെള്ളത്തില്‍ കൂടുതല്‍ എടുക്കരുത്, ഇംഗ്ലീഷില്‍ മാത്രേ സംസാരിക്കാവൂ, ഇതൊക്കെ ഞങ്ങളെ അടിച്ചേല്‍പ്പിച്ചിട്ട് സ്വാതന്ത്ര്യം പോലും, ഞാന്‍ പോണില്ല.

ഈ കുട്ട്യോളോടൊക്കെ എന്താ ഞാന്‍ പറയ്യ? ജന്മനാടിന്റെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കന്‍ പോയിട്ട് ഒന്നു സന്തോഷിക്കാന്‍ പോലും ഇവര്‍ക്കാവണില്ലല്ലോ? എന്തൊക്കെ മാറ്റങ്ങള്‍? ങാ... ഒരു തരത്തില്‍ അവരു പറേണതിലും കാര്യോണ്ട്, അവര്‍ക്ക് ചുറ്റിലും വിലക്കുകള്‍ മാത്രം, അരുതെന്ന് മാത്രം പറേണ നിയമങ്ങള്‍. മാതാപിതാക്കളും അധ്യാപകരും സമൂഹവും പള്ളിയും അമ്പലവും തീര്‍ക്കണ പലേ വകുപ്പില്‍ പെട്ട അരുതായ്മകള്‍.

ശ്രീമതി റെഡിയായില്ലേ? ഓഫീസില്‍ പതാക ഉയര്‍ത്തലിന് പൊണംന്ന് പറഞ്ഞാര്‍ന്നല്ലോ ഇന്നലെ?
ഭര്‍ത്താവിന്റെ ചോദ്യം തല്‍ക്കാലത്തേക്ക് ചിന്തകളില്‍ നിന്നവരെ സ്വതന്ത്രയാക്കി.
അല്ലാ, മാഷും റെഡിയായ്ട്ടില്ലല്ലോ? എന്തേ? പാര്‍ട്ടിക്കാരു പതാക ഉയര്‍ത്താറായിക്കാണൂല്ലോ?

ഇവിടൊരു സ്വാതന്ത്ര്യോല്ല ശ്രീമതീ, സ്വതന്ത്രായി ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ നേതാക്കളു സമ്മതിക്കേല, അവരു പറേമ്പോലെ നമ്മളു ചെയ്യ, അത്രന്നെ. തെറ്റാണെന്നറിഞ്ഞാ പോലും അവരു പറേണതാണ് ശരീന്ന് മനസാക്ഷിയെ വിശ്വസിപ്പിക്കണം. ഉള്ളോനു പിന്നേം നേടാനും ഇല്ലാത്തോനെ വീണ്ടും ഇല്ലാത്തോനാക്കാനും ശ്രമിക്കണ രാഷ്ടീയം ഭരിക്കണ നാടിനൊരിക്കലും സ്വാതന്ത്ര്യോണ്ടാവില്ല. മാധ്യമങ്ങള്‍ക്ക് ഘോഷിക്കാന്‍ നാട് മുഴുവന്‍ പതാക ഉയര്‍ത്തിയോണ്ട് ഈ അസ്വാതന്ത്ര്യങ്ങളില്‍ നിന്നൊന്നും നമ്മള്‍ക്ക് മോചനോണ്ടാ‍വില്ല. ഞാനിന്നെവിടേം പോണീല്ല.

അപ്പൊ പിന്നെ ഓഫീസില്‍ പതാക ഉയര്‍ത്തണ കണ്ടിട്ടെന്താ കാര്യം? കോളജില്‍ പഠിക്കണ കാലത്ത് സ്വാതന്ത്ര്യ ദിനത്തില്‍ പ്രിസിപ്പാള്‍ പതാക ഉയര്‍ത്തുമ്പൊ

സ്വാതന്ത്ര്യത്തിന്‍ ത്രിവര്‍ണ്ണ പതാക
വാനിലുയര്‍ന്ന് പറക്കുമ്പോള്‍
ആമോദത്താല്‍ ഞങ്ങള്‍ വിളിക്കും
ഭാരതഭൂവിന്നഭിവാദ്യങ്ങള്‍

എന്ന് ആര്‍പ്പു വിളിച്ചിരുന്നതവരോര്‍ത്തു.
കൈക്കൂലി വാങ്ങി എത് പൊട്ടനേയും ഏതുന്നത സ്ഥനത്തുമെത്തിക്കണ ആ നേതാവ് പതാക ഉയര്‍ത്തണത് കാണാന്‍ ഞാനെന്തിനാ പോണേ?

അവരാരും എങ്ങും പോയില്ല, സ്വാതന്ത്ര്യത്തിനുള്ളിലെ അസ്വാതന്ത്ര്യങ്ങളില്‍ പെട്ട് അവരിരുന്നു, ബന്ദികളെപ്പോലെ.

Monday, 6 August 2007

നക്ഷത്രങ്ങള്‍ പറഞ്ഞത്‌

എത്ര തിരക്കുണ്ടെങ്കിലും വെള്ളിയാഴ്ചകളില്‍ കടല്‍ക്കരയിലെ പള്ളി സന്ദര്‍ശനം അവന്‍ മുടക്കാറില്ല. പ്രസിദ്ധമായ ആ പള്ളിയില്‍ വെള്ളിയാഴ്ചകളില്‍ തിരക്കേറും, ജീവിത സാഗരത്തില്‍ അലറിയടിക്കുന്ന തിരകള്‍ക്ക്‌ ശമനം തേടി എത്തുന്ന ആയിരങ്ങള്‍ തിരുരൂപത്തിനു മുന്നില്‍ നിറമിഴികളോടെ നിന്ന് പ്രാര്‍ത്ഥിച്ച്‌ മടങ്ങും. എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരത്ത്‌ അവിടെയെത്താറുള്ള അവന്‌ കര്‍ത്താവിനോട്‌ പറയാന്‍ പ്രത്യേകിച്ചൊന്നുമുണ്ടാവാറില്ല.

വീട്ടില്‍ അപ്പനും അമ്മയും അനിയത്തിയും. മുഴുക്കുടിയനായ അപ്പന്‍, കിട്ടുന്ന കാശിനു മുഴുവന്‍ കുടിച്ച്‌ വീട്ടിലെത്തി അമ്മയെ ഉപദ്രവിക്കുക എന്നതിലപ്പുറം അയാളുടെ ദിനചര്യയില്‍ മറ്റൊന്നുമില്ല. പതിനഞ്ച്‌ വയസായപ്പോള്‍ മുതല്‍ പല പണികളും ചെയ്ത്‌ അമ്മയുടേയും അനിയത്തിയുടേയും വിശപ്പും കണ്ണീരുമകറ്റാന്‍ ശ്രമിക്കുകയാണവന്‍. ഇരുളിന്റെ കാണാക്കയങ്ങളില്‍ മുങ്ങിത്തളരുമ്പോഴും അവന്‌ സന്തോഷിക്കാന്‍ ഒന്നു മാത്രം. തനിക്ക്‌ പഠിക്കാന്‍ കഴിഞ്ഞില്ലെങ്കിലും തന്റെ അദ്ധ്വാനഫലമായി പഠിച്ച്‌ വളരുന്ന അനിയത്തി. അവന്റെ ജീവിതത്തിന്റെ അര്‍ത്ഥവും സ്വപ്നവും പ്രതീക്ഷയുമൊക്കെ അവള്‍ മാത്രം.അവളെ പഠിപ്പിച്ച്‌ നല്ല നിലയിലാക്കി കൊള്ളാവുന്ന ഒരാളുടെ കയ്യിലേല്‍പ്പിക്കണം, അതിലപ്പുറം അവന്റെ മുന്നില്‍ മറ്റഭിലാഷങ്ങളൊന്നുമില്ല. ഏട്ടന്റെ സ്നേഹത്തേയും കരുതലിനേയും പറ്റി കൂട്ടുകാരികളോട്‌ വാതോരാതെ വര്‍ണ്ണിച്ചിരുന്ന അവള്‍ ഒരു ദിവസം ഹോസ്റ്റലില്‍ നിന്ന് ഒരുത്തന്റെ കൂടെ ഒളിച്ചോടി. ശൂന്യത മാത്രം അവശേഷിക്കുന്ന അവന്റെ മനസിന്‌ ഈശ്വരനോട്‌ പറയാന്‍ എന്താണുണ്ടാവുക?

എങ്കിലും അവന്‍ മുടങ്ങാതെ അവിടെയെത്തി, രൂപക്കൂടിനു മുന്നില്‍ എല്ലാവരേയും പോലെ കുറേ നേരം മുട്ടുകുത്തി നിന്നു, ഒന്നും പറയാതെ. പള്ളിയില്‍ നിന്നിറങ്ങിയാല്‍ ആ കടല്‍ക്കരയില്‍ അല്‍പ സമയം ഇരിക്കാറുണ്ടവന്‍, നീറിപ്പുകയുന്ന നെഞ്ചകം കടല്‍ക്കാറ്റേറ്റ്‌ തണുത്തെങ്കിലോ?

ഒരു ദിവസം, പള്ളിയില്‍ നിന്നറങ്ങിയപ്പോള്‍ സന്ധ്യ മയങ്ങിയിരുന്നു. ഇരുട്ടിനൊപ്പം നിലാവും പരക്കുന്നുണ്ട്‌. അവന്‍ കടല്‍ക്കരയിലെത്തി. തെളിഞ്ഞ ആകാശവും നോക്കി ആ മണല്‍മെത്തയില്‍ അവന്‍ കിടന്നു. നിറയെ നക്ഷത്രങ്ങള്‍, അവനെ നോക്കി പുഞ്ചിരിക്കുകയണവ. അവന്‍ ആലോചിച്ചു, ഈ നക്ഷത്രങ്ങള്‍ എങ്ങിനെയുണ്ടായി? അവന്റെ മനോഗതം മനസിലാക്കിയ നക്ഷത്രങ്ങള്‍ പറഞ്ഞു...

ഭൂഗോളം മുഴുവന്‍ കട്ടിയുള്ള ഒരു കമ്പിളിപുതപ്പു കൊണ്ട്‌ മൂടിയിരിക്കുകയാണ്‌. അതിന്‌ മുകളിലായി ദൈവം നില്‍ക്കുന്നു, അനന്തമായ ഒരു പ്രകാശ സ്രോതസ്സായി വെളിച്ചം പരത്തിക്കൊണ്ട്‌. പക്ഷേ ഭൂമിയിലാര്‍ക്കും ഈ പ്രകാശം കാണാന്‍ കഴിയില്ല, ആ കട്ടിപുതപ്പിലൂടെ പ്രകാശം കടന്നു പോകില്ല എന്നത്‌ തന്നെ കാരണം. മരിച്ചുപോയ മനുഷ്യരൊക്കെ ഭൂലോകം വിട്ട്‌ ഈ കമ്പിളിപുതപ്പിനടിയിലാണെത്തുക. നല്ല മനുഷ്യരെത്തുമ്പോള്‍ പുതപ്പില്‍ ചെറിയൊരു സുഷിരമുണ്ടാക്കി അതിലൂടെ ദൈവം അവരെ തന്നിലേക്ക്‌ വലിച്ചെടുക്കും, അവിടെയവശേഷിക്കുന്ന ചെറിയ സുഷിരത്തിലൂടെ പ്രകാശം ഭൂമിയിലേക്കൊഴുകും, അതാണ്‌ നീ കാണുന്ന ഈ നക്ഷത്രങ്ങള്‍.

ഇത്‌ കേട്ട്‌ അവനാലോചിച്ചു, എത്ര ആയിരം നക്ഷത്രങ്ങളാണ്‌ മുകളില്‍, ഭൂമിയില്‍ ഇത്രയധികം നല്ല മനുഷ്യരുണ്ടായിരുന്നോ? നല്ല മനുഷ്യന്‍ എന്നുവച്ചാല്‍ ആരാ? ഞാന്‍ മരിച്ചാല്‍ നക്ഷത്രമുണ്ടാകുമോ? അതോ ആ കട്ടിപുതപ്പിനടിയില്‍ കുടുങ്ങുമോ? ചിന്തകളില്‍ കുടുങ്ങി കിടന്ന അവനരികിലേക്ക്‌ ചിറകുകള്‍ വീശി രണ്ട്‌ കുഞ്ഞുമാലാഖമാരെത്തി...
താമസിയാതെ ആകാശത്ത്‌ പുതിയൊരു നക്ഷത്രം കൂടി ഉദയം ചെയ്തു.

ഭൂമിയില്‍ അനേകായിരം നല്ല മനുഷ്യര്‍. ആരോരുമറിയാത്ത, പത്രങ്ങളിലും ടെലിവിഷനിലും കാണാത്ത, തനിക്ക്‌ വേണ്ടി ജീവിക്കാന്‍ മറക്കുന്ന, ആരേയും വേദനിപ്പിക്കാത്ത, സ്വന്തം വേദനകള്‍ ആരേയും അറിയിക്കാത്ത അനേകംപേര്‍. വേദനയുടെ നെരിപ്പോടില്‍ വെന്തുരുകുമ്പോള്‍ അവരെ മാലാഖമാര്‍ കൂട്ടിക്കൊണ്ടുപോകുന്നു, പുതിയ താരകങ്ങളുടെ പിറവിക്കായി!

Wednesday, 1 August 2007

ഗവേഷണ വിദ്യാര്‍ഥിയുടെ മനസിലൂടെ........


സന്ധ്യ തന്‍ വര്‍ണ്ണാഭ നാടകം കഴിഞ്ഞുവോ
ഇരുളിന്‍ പരാഗങ്ങള്‍ പടരുന്നുവോ
ആശ തന്‍ മുകുളങ്ങളെ താലോലിക്കുവാന്‍
നീ തീര്‍ത്ത പട്ടുമെത്തയില്‍
കാലത്തിന്‍ കരിനിഴല്‍ അലറിക്കരഞ്ഞുറക്കം മുറിഞ്ഞുവോ
മുന്നിലെ ശൂന്യത നോവുണര്‍ത്തുന്നുവോ
പുസ്തകത്താളിലെ അക്ഷരക്കൂട്ടങ്ങള്‍
ചിതറിയ ചിന്തയെ കൊഞ്ഞനം കുത്തുന്നുവോ
ഉള്‍പ്പൂവിലേക്കു നീ പായിക്കും കണ്‍കളില്‍
നിനക്കു നിന്നോടു തോന്നും സഹതാപമോ പരിഹാസമോ
നിയന്ത്രണമില്ലാതെ പായുന്ന നിന്നകക്കുതിരക്കു
കടിഞ്ഞാണുമായൊരു ന്യൂട്ടണോ ഐന്‍സ്റ്റീനോ
വന്നെത്തുവാനാശംസ നേരുന്നു ഞാന്‍ സഖീ.

Saturday, 28 July 2007

മധുരമൂറുന്ന കൈക്കൂലി - ജീവിതത്തില്‍ നിന്ന് #2

ഞാന്‍ വീട്ടിലെ കടിഞ്ഞൂല്‍ പിറവി, എനിക്ക് ഒരു അനിയത്തിയും അനിയനും.

ഞാന്‍ നാലാം ക്ലാസ്സിലും, അനിയത്തി മൂന്നിലും, അനിയന്‍ ഒന്നിലും പഠിക്കുന്നു. അനിയന്‍സ് അക്ഷരമാല‍ പഠിക്കുന്നതേയുള്ളൂ, ഞാനും അനിയത്തിയും വലിയ വായനക്കാരാണേയ്, അക്ഷരങ്ങള്‍ കൂട്ടി വാക്കുകളും വാക്കുകള്‍ ചേര്‍ത്ത് വാക്യങ്ങളും എഴുതുകയും വായിക്കുകയും വായിച്ചതിന്റെ അര്‍ത്ഥം മനസിലാക്കുകയുമൊക്കെ ചെയ്യുന്ന ബുദ്ധിജീവികള്‍! ബാലഭൂമി, പൂമ്പാറ്റ, ബാലരമ ഇത്യാദികള്‍ മുടങ്ങാതെ വീട്ടിലെത്തുന്നുണ്ട് (ഷാനവാസ് ഇലിപ്പക്കുളം ദയവായി ക്ഷമിക്കുക, അന്ന് കളിക്കുടുക്ക ജനിച്ചിട്ടില്ല, അല്ലെങ്കില്‍ ഞങ്ങള്‍ സുനിതയോ കല്പനയോ മറ്റോ ആയേനെ!). ഇവയുടെ വരവും കാത്തിരിക്കും ഞാനും അനിയത്തിയും, ആദ്യം വായിക്കാന്‍ പലപ്പോഴും സ്റ്റണ്ട് തന്നെ നടത്തീട്ടുണ്ട് ഞങ്ങള്‍. ഏതായലും കയ്യില്‍ കിട്ടിയാല്‍ പിന്നെ മുഴുവനും വായിച്ചു തീരുന്നത് വരെ ഒരാളുടെ ശല്യം കുറയും വീട്ടുകാര്‍ക്ക്.

എത്ര കഥ കേട്ടാലും മതി വരാത്ത അനിയന്‍, അമ്മയുടെ കൈവശമുള്ള കഥകളുടെ സ്റ്റോക്കൊക്കെ എന്നേ കഴിഞിരിക്കുന്നു, ഒരിക്കല്‍ പറഞ്ഞ കഥ വീണ്ടും പറഞ്ഞാല്‍ അപ്പൊ പിടികിട്ടും പുള്ളിക്കാരന്, സന്ദര്‍ഭവും കഥാപാത്രങ്ങളുമൊക്കെ തരം പോലെ മാറ്റി ഒരു വിധം അഡ്ജസ്റ്റ് ചെയ്യുകയാണമ്മ. പാവം അനിയന്‍, അവനൊന്നും വായിച്ച് മനസിലാക്കാറായിട്ടില്ലല്ലോ, കഥാപുസ്തകങ്ങളിലെ ഓരോ പേജിലേയും ചിത്രങ്ങള്‍ ചൂണ്ടിക്കാണിച്ച് ഒരായിരം ചോദ്യങ്ങളുമായി ഞങ്ങളുടെ പിന്നാലെ നടക്കും, ഞങ്ങള്‍ക്കാണെങ്കില്‍ ഒടുക്കത്തെ അഹങ്കാരവും. അങ്ങിനെ എളുപ്പത്തില്‍ കാര്യം നടക്കില്ലെന്ന് മനസിലായി അനിയന്.

ഒരു ദിവസം അവന്‍ ഒരു മിഠായിയും ഒരു പുസ്തകവും കയ്യില്‍ പിടിച്ച് എന്റെയടുത്തെത്തി, സംഗതി ഇത്രേയുള്ളൂ, അവനൊരു കഥ വായിച്ച് പറഞ്ഞ് കൊടുത്താല്‍ മിഠായി ഫ്രീയായി എനിക്ക് തരും, ഞാന്‍ നോക്കിയപ്പോള്‍ വലിയ തരക്കേടില്ലാത്ത ബിസിനസ് തന്നെ, ഒരു കഥ വായിച്ചു കൊടുത്താല്‍ നഷ്ടപ്പെടാനൊന്നുമില്ല, മിഠായി കിട്ടുകേം ചെയ്യും. ഉപാധികളൊന്നുമില്ലാതെ കരാര്‍ അംഗീകരിക്കപ്പെട്ടു.

പിന്നീട് അതൊരു പതിവായി. അവന് കിട്ടുന്ന മിഠായി, ഉണ്ണിയപ്പം, തുടങ്ങിയവയൊക്കെ ആരും കാണാതെ സൂക്ഷിച്ച് വയ്ക്കും, കഥാപുസ്തകമെത്തിയാല്‍ ഞങ്ങള്‍ രണ്ട് പേരേയും കൂട്ടി ഒരു മുറിയില്‍ വട്ടമേശ സമ്മേളനം ആരംഭിക്കും, ഓരോ കഥ കഴിയുമ്പോഴും വായിച്ച് കൊടുത്തയാള്‍ക്ക് അവന്‍ സൂക്ഷിച്ച് വച്ചിരുന്ന മധുര പലഹാരം തരും. അമ്മ ഒരു ദിവസം കണ്ടു പിടിക്കുന്നത് വരെ കൈക്കൂലി വാങ്ങി ഞാനും അനിയത്തിയും നടത്തിയിരുന്ന ഈ കഥാപാരായണം തുടര്‍ന്നു. പൊതുവേ ഭക്ഷണം കഴിക്കാന്‍ വിമുഖത കാണിച്ചിരുന്ന അവന് കൊടുത്തിരുന്ന പലഹാരങ്ങള്‍ പോലും ഞങ്ങളാണകത്താക്കിയിരുന്നത് എന്ന് മനസിലാക്കിയ അമ്മ എതായാലും ഈ കഥാപാരായണാസ്വാദന പ്രസ്ഥാനത്തെ നിര്‍ത്തലാക്കിയില്ല. കഥാപുസ്തകം എത്തുന്ന ദിവസം അമ്മ സ്പെഷ്യല്‍ പലഹാരങ്ങള്‍ ഉണ്ടാക്കി വയ്ക്കും. ഞാനും അനിയത്തിയും കഥ വായിക്കും, ഓരോ കഥ കഴിയുമ്പോഴും ഞങ്ങള്‍ മൂന്ന് പേര്‍ക്കും പലഹാരവും കിട്ടും. അവന്‍ ഞങ്ങളെപ്പോലെ ‘ബുദ്ധിജീവി’ ആകുന്നത് വരെ ഈ പ്രസ്ഥാനം ഉത്സാഹപൂര്‍വ്വം പ്രവര്‍ത്തിച്ചിരുന്നു.

വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞു, ഇന്നിപ്പോള്‍ വിശ്വസാഹിത്യത്തിലെ ക്ലാസ്സിക്കുകള്‍ ഒന്നൊഴിയാതെ വായിക്കുന്ന, ഞങ്ങള്‍ക്ക് വായിക്കാന്‍ പബ്ലിക് ലൈബ്രറിയില്‍ നിന്ന് പുസ്തകങ്ങള്‍ കൊണ്ട് തരുന്ന, മിടുക്കനായി പഠിച്ച് എന്‍ജിനീയറായി രാജ്യസേവനം ചെയ്യുന്ന അവനെപ്പറ്റി ആലോചിക്കുമ്പോഴൊക്കെ കഥ കേള്‍ക്കാന്‍ കൊതിച്ച് നടന്നിരുന്ന ഒരു കൊച്ചനുജന്റെ ചിത്രം മനസിലും അവന്‍ തന്നിരുന്ന കുഞ്ഞു കൈക്കൂലിയുടെ മധുരം നാവിലും നിറയുന്നു.

Monday, 9 July 2007

മായാത്ത മുറിപ്പാട് - ജീവിതത്തില്‍ നിന്ന് #1

(തലച്ചോറില്‍ ഭൂതകാലം ശേഖരിച്ച് വച്ചിരിക്കുന്നിടം മുഴുവന്‍ പല തവണ റെയ്ഡ് നടത്തിയിട്ടും ഈ സംഗതിയുടെ നേരിയൊരു തുമ്പ് പോലും എനിക്ക് കണ്ടെത്താനായിട്ടില്ല. പക്ഷേ അമ്മയും അമ്മച്ചിയും കുഞ്ഞമ്മമാരും ഇന്നും ഇതിന് നല്ല പുബ്ലിസിറ്റി കൊടുക്കുന്നുണ്ട്. തെളിവായി ആ മുറിപ്പാട് മാത്രം ഭൂതകാലത്തിലേക്ക് കൈ ചൂണ്ടി നില്‍ക്കുന്നു, ഞാനങ്ങിനെയൊന്നും ചെയ്തിട്ടില്ലെന്ന് വിളിച്ച് പറയാന്‍ എനിക്കൊരു വിലങ്ങുതടിയായി.)

ഇതിലെ കഥാപാത്രങ്ങള്‍: അമ്മ, അമ്മച്ചി (അമ്മമ്മ), ശുശിക്കുഞ്ഞ & വയന്തക്കുഞ്ഞ (അമ്മയുടെ അനിയത്തിമാര്‍, സുശീലയും വസന്തയും, സംസാരിക്കാന്‍ തുടങ്ങിയ കാലത്ത് ഞാനവരെ വിളിച്ച ഈ പേരുകള്‍ തന്നെ ഞാനിന്നും വിളിക്കുന്നു), അനിയത്തി, പിന്നെ ഞാനും.

അമ്മയുടെ തറവാടാണ് സംഭവസ്ഥലം. അന്നെനിക്ക് ഒന്നര വയസ് പ്രായം, അമ്മയുടേയും അമ്മച്ചിയുടെയും കുഞ്ഞമ്മമാരുടെയും ഇടയില്‍ ഞാനൊരു താരമായി വിലസുകയാണ്. അങ്ങനെയിരിക്കെ ദാ വരുന്നൂ എന്റെ അനിയത്തിക്കുട്ടി. അമ്മയുടെ വയറിനുള്ളില്‍ ഉറങ്ങിക്കിടക്കുകയാണെന്ന് കുഞ്ഞമ്മമാര്‍ പറഞ്ഞ് തന്നിരുന്ന എന്റെ കുഞ്ഞാവ ഉറക്കമുണര്‍ന്ന് പ്രകൃതിയിലെ വര്‍ണ്ണക്കാഴ്ചകള്‍ കാണാനെത്തിയിരിക്കയാണ്, എനിക്കാകെ സന്തോഷമായത്രേ. അവള്‍ വന്ന വിവരം വഴിയേ പോയ സകലരേയും ഉത്സാഹപൂര്‍വം അറിയിച്ചത് ഞാനായിരുന്നു പോലും.

പക്ഷേ ചില ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും എന്റെ കുഞ്ഞു സാമ്രാജ്യത്തില്‍ അതിക്രമിച്ച് കടന്ന ഒരു ശത്രുവായി അവള്‍ മാറി. താഴത്തോ തലയിലോ വയ്ക്കാതെ എന്നെ താലോലിച്ചിരുന്ന കുഞ്ഞമ്മമാര്‍ പോലും അവളുടെ കൂടെയാണ് സദാനേരവും. എന്നോടൊപ്പം കളിക്കാനോ എനിക്ക് കഥ പറഞ്ഞ് തരാനോ അവര്‍ക്കൊരു താല്പര്യവുമില്ല. അവള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന പരിഗണന എന്നെ അസൂയക്ക് കയ്യും കാലും വച്ചൊരാളാക്കിയത്രേ. അമ്മയുടെ മുലപ്പാല്‍ കുടിച്ചവള്‍ വളരുന്നത് എനിക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു പോലും.

അവള്‍ പിച്ചവച്ച് നടക്കാന്‍ തുടങ്ങിയയിടക്ക് ഒരു ദിവസം. തറവാടിന്റെ മുറ്റത്ത് നിന്ന് നാലഞ്ച് സ്റ്റെപ്പ് കയറണം വരാന്തയിലെത്താന്‍. സാമാന്യം വീതിയുള്ള വരാന്തയില്‍ കുഞ്ഞമ്മമാരും അവളും ഞാനും. അമ്മ പതിവ് പോലെ കാച്ചിയ പാല്‍ കുപ്പിയിലാക്കി എന്റെ കയ്യില്‍ തന്നു. എന്നോടുള്ള അവഗണനയുടെ പ്രതിഷേധസൂചകമായി ആ പാല്‍ക്കുപ്പി ഞാന്‍ നിലത്ത് വലിച്ചെറിഞ്ഞു. കുപ്പി പൊട്ടി പാല്‍ അപ്പടി നിലത്തൊലിച്ചു. ദേഷ്യം വന്ന അമ്മ എനിക്കിട്ട് രണ്ട് പൊട്ടിച്ചു. ആ അപമാനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കുഞ്ഞമ്മമാരുടെ കണ്ണ് വെട്ടിച്ച് ഞാന്‍ അനിയത്തിയെ ഒന്നു തള്ളി. അവള്‍ വരാന്തയില്‍ നിന്നും മുറ്റത്തേക്ക് വീണു, നെറ്റി പൊട്ടി ചോരയൊലിച്ചു. നേരത്തെ പൊട്ടിച്ചതിന് ഫലമില്ലെന്ന് മനസിലാക്കിയ അമ്മ പിന്നൊരു മാലപ്പടക്കം തന്നെ പൊട്ടിച്ചൂന്നും പിന്നെ കുറെ ദിവസത്തേക്ക് അമ്മയെ കാണുന്നത് പോലും എനിക്ക് പേടിയായിരുന്നൂന്നും പാല്‍ക്കുപ്പി കാണേണ്ട താമസം ഓടിച്ചെന്ന് ഒരു തുള്ളീ പോലും കളയാതെ ഞാന്‍ അകത്താക്കീയിരുന്നൂന്നുമൊക്കെ അമ്മച്ചിയും കുഞ്ഞമ്മമാരും നാട്ടുകാരെ ഇന്നും ഉത്സാഹപൂര്‍വം അറിയിക്കുന്നുണ്ട്.

വര്‍ഷങ്ങള്‍ക്ക് ശേഷം വിവരം വച്ച് തുടങ്ങിയപ്പോള്‍ അറിവില്ലാ പ്രായത്തില്‍ ഞാന്‍ ചെയ്തെന്ന് പറയപ്പെടുന്ന ഈ കുറ്റം എനിക്കൊരു വേദനയായി മാറി. ഓരോ തവണ ഈ കഥ കേള്‍ക്കുമ്പോഴും ഞാനങ്ങിനെ ചെയ്തിട്ടില്ലെന്ന് സ്ഥാപിക്കണമെന്ന് തോന്നും, പക്ഷേ അവര്‍ക്ക് തെളിവിനായി അവളുടെ നെറ്റിയില്‍ ആ മുറിപ്പാട് ഇന്നും മായാതെ മങ്ങാതെ വിലസുന്നു. സകല ദൈവങ്ങളേയും വിളിച്ച് ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടും നീ ചെയ്ത തെറ്റില്‍ നിന്ന് നിനക്ക് രക്ഷപ്പെടാനാവില്ലെന്ന് പറഞ്ഞ് അവരാരും അതിനെ മായ്ച്ച് കളയാന്‍ ഒരു ശ്രമം പോലും നടത്തിയില്ല. എന്റെയുള്ളില്‍ ആഴത്തിലുള്ള ഒരു മുറിവായി ഈ സംഭവം അവശേഷിക്കുന്നു, ഇന്നും ഈ കഥ കേള്‍ക്കുമ്പോള്‍ എന്നെ വേദനപ്പെടുത്തുന്ന ഒരു മുറിവായി.

Saturday, 30 June 2007

ആരാണ് കുറ്റവാളി? ആരാണ് ജയിച്ചത്?

കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ കേരളത്തിലെ ദൃശ്യ, ശ്രാവ്യ, പത്ര മാധ്യമങ്ങളില്‍ ഇടം പിടിച്ച ഒരു വാര്‍ത്തയാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്... ‘എന്‍‌ജിനീയറിംഗ് കോളേജ് വിദ്യാര്‍ഥിനി വിഷം കഴിച്ച് മരിച്ചു’, ‘വിദ്യാര്‍ഥിനിയുടെ മരണം; ലാബുകള്‍ തകര്‍ത്തു’.

കോഴിക്കോട് ജില്ലയിലെ ഒരു സ്വകാര്യ എന്‍‌ജിനീയറിംഗ് കോളേജിലാണ് സംഭവം. മാധ്യമങ്ങള്‍ പറയുന്നതിങ്ങനെ: പരീക്ഷയ്ക്ക് കോപ്പിയടിച്ചു എന്ന് പറഞ്ഞ് അധ്യാപകര്‍ ചോദ്യം ചെയ്തതിലുള്ള വിഷമമാണ് നയന എന്ന പെണ്‍കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത്. പരീക്ഷയ്ക്ക് ക്ലാസ്സിലെ എല്ലാ കുട്ടികള്‍ക്കും ഒരേ മാര്‍ക്ക് ലഭിച്ചത് കോപ്പിയടിച്ചത് കൊണ്ടാണെന്ന് പറഞ്ഞാണ് അധ്യാപകര്‍ ശകാരിച്ചത്. എന്നാല്‍ താന്‍ കോപ്പിയടിച്ചിട്ടില്ലെന്ന് നയന. അധ്യാപകരോട് തനിക്ക് കോപ്പിയടിക്കേണ്ട ആവശ്യം ഇല്ലെന്നറിയിച്ച നയന ഇനിയൊരിക്കലും താന്‍ കോളേജിലേക്കില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് തിരിച്ചു. സഹപാഠിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കൂട്ടുകാര്‍ വീട്ടിലെത്തിയപ്പൊഴേക്കും അവള്‍ അമ്മക്കൊരു കത്തെഴുതി വെച്ചിട്ട് വിഷം കഴിച്ചിരുന്നു. ഉദ്യോഗസ്ഥരായ മാതാപിതാക്കള്‍ എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി നയന മരിച്ചു. അധ്യാപകരുടെ പീഡനം മൂലമാണ് വിദ്യാര്‍ഥിനി ജീവനൊടുക്കിയതെന്നരോപിച്ച് വിദ്യാര്‍ഥികള്‍ കാമ്പസിലെ ലാബുകളും ജനല്‍ചില്ലുകളും തകര്‍ത്തു. മനേജ്മെന്റ് മൂന്ന് അധ്യാപികമാരെ സസ്പെന്‍‌ഡ് ചെയ്തു. ഇതേ മാനേജ്മെന്റിന് കീഴിലുള്ള സ്ഥാപനങ്ങളുടെ ഭരണ വിഭാഗം ഓഫീസ് എ. ഐ. എസ്. എഫ്. പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു.

ആരാണിവിടെ കുറ്റവാളീ?

എല്ലാ കുട്ടികള്‍ക്കും ഒരേ മാര്‍ക്ക് ലഭിച്ചാല്‍ ഏതധ്യാപകനും സ്വാഭാവികമായി തോന്നാവുന്ന ഒരു സംശയമാണ് കോപ്പിയടി നടന്നിട്ടുണ്ടാവാം എന്നത്. അതിന് അവര്‍ കുട്ടികളെ ശകാരിക്കുന്നതും സ്വാഭാവികം. താന്‍ കോപ്പിയടിച്ചിട്ടില്ല എന്ന് ഉറപ്പുള്ള ഒരു വിദ്യാര്‍ഥി ചെയ്യാത്ത തെറ്റിനായിരിക്കാം ഈ ശകാരം കേള്‍ക്കെണ്ടി വന്നത്, അത് കുട്ടിയെ മാനസികമായി വിഷമിപ്പിച്ചിട്ടുമുണ്ടാവും. എങ്കിലും അതിനോട് ഇങ്ങിനെയാണോ പ്രതികരിക്കേണ്ടത്?

ചെറിയൊരു ബുദ്ധിമുട്ടു പോലും ബാധിക്കാതെ മക്കളെ വളര്‍ത്താന്‍ പാട് പെടുന്നവരാണീന്നത്തെ മാതാപിതാക്കള്‍. എന്തൊക്കെ പ്രയാസങ്ങള്‍ ഉണ്ടെങ്കിലും അതൊന്നും അവരെ അറിയിക്കാതെ, ഒന്നും നേരിടാനുള്ള അവസരം അവര്‍ക്ക് നല്‍കാതെ, പരാജയങ്ങളിലും പഴിചാരലുകളിലും തളരാതെ മുന്നേറുവാനുള്ള മാനസിക കരുത്തില്ലാത്ത ‘pampered children’ ആയി മക്കളെ വളര്‍ത്തിയെടുക്കുന്നവരല്ലേ നമ്മള്‍?

കാര്യത്തിന്റെ നിജസ്ഥിതി മനസിലാക്കാതെ കുട്ടികളെ ശകാരിക്കുന്നത് ശരിയാണോ? ഭൂരിഭാഗം പേരും കോപ്പിയടിച്ചാലും അത് ചെയ്യാത്ത ചിലരെങ്കിലും ഉണ്ടാവില്ലേ? കോപ്പിയടിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ ഒരു കുട്ടിയെ വീണ്ടും അധിക്ഷേപിച്ചത് അധ്യാപകര്‍ക്ക് ഉചിതമോ?

അപ്പോള്‍ കുറ്റവാളി അധ്യാപകരോ മാതാപിതാക്കളോ അതോ കുട്ടി തന്നെയോ?

(മറ്റൊരു സ്വകാര്യ എന്‍‌ജിനീയറിംഗ് കോളേജില്‍ നടന്ന, പുറം ലോകം അറിയാത്ത ഒരു സംഭവം കൂടി ഇവിടെ സൂചിപ്പിക്കട്ടെ.

പന്ത്രണ്ടാം ക്ലാസ് വരെ ഗള്‍ഫില്‍ പഠിച്ച മിടുക്കിയായ ഒരു പെണ്‍കുട്ടി, അതു വരെ എല്ലാ ക്ലാസിലും ഒന്നാമതായിരുന്നു അവള്‍. എന്‍‌ജിനീയറിംഗിന് അവള്‍ക്കിഷ്ടപ്പെട്ട ബ്രാഞ്ചില്‍ ഓപ്പണ്‍ മെരിറ്റില്‍ അഡ്മിഷനും ലഭിച്ചു. മകളെ ഹോസ്റ്റെലിലാക്കി മാതാപിതാക്കള്‍ ഗള്‍ഫിലേക്ക് മടങ്ങി. ഒന്നാം വര്‍ഷ പരീക്ഷയില്‍ പ്രതീക്ഷിച്ച വിജയം ലഭിച്ച ഈ പെണ്‍കുട്ടിക്ക് മൂന്നാം സെമസ്റ്ററില്‍ അത് തുടരാനായില്ല. രണ്ട് വിഷയങ്ങള്‍ക്ക് തോറ്റു പോയ അവളെ മാതാപിതാക്കള്‍ ഫോണിലൂടെ ശകാരിച്ചു. ഹോസ്റ്റല്‍ മുറിയില്‍ തന്റെ കൂട്ടുകാരുടെ മുന്നില്‍ വച്ച് കത്തിയെടുത്ത് അവള്‍ കൈത്തണ്ട മുറിച്ചു. രക്തം വാര്‍ന്ന് അബോധാവസ്ഥയിലായ അവളെ കോളേജധികൃതര്‍ തക്ക സമയത്ത് ആശുപത്രിയിലെത്തിച്ചത് കൊണ്ട് ജീവന്‍ രക്ഷിക്കാനായി. എല്ലാ പ്രതീക്ഷകളും മകളില്‍ അര്‍പ്പിച്ച്, അവള്‍ക്ക് വേണ്ടി വിദേശമണ്ണീല്‍ ജോലി ചെയ്യുകയും അവിടിരുന്ന് അവള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന അച്ഛനും അമ്മയും അവളുടെ പഠനം മോശമായതിന് വഴക്ക് പറഞ്ഞാല്‍ ഉടനെ കൈ മുറിക്കുകയാണോ വേണ്ടത്? നമ്മുടെ മക്കളെന്തേ ഇങ്ങനെ?)

ജയിച്ചതാര്?

മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും തോരാക്കണ്ണീര്‍ സമ്മാനിച്ച് മടങ്ങിയ നയന ജയിച്ചുവോ?
കാര്യമറിയാതെ നയനയെ ശകാരിച്ചു/അധിക്ഷേപിച്ചു എന്ന് പറയപ്പെടുന്ന അധ്യാപികമാര്‍ക്കെന്ത് ജയം?
മൂന്ന് യുവ അധ്യാപികമാരെ സസ്പെന്‍ഡ് ചെയ്യണമെന്ന് മുറവിളി കൂട്ടിയവരേ, നിങ്ങളാണോ ജയിച്ചത്?
[ഒരു പക്ഷേ മാനേജ്മെന്റ് ഇവരെ ടെര്‍മിനേറ്റ് ചെയ്തേക്കാം, ഇവര്‍ അധ്യാപകവൃത്തിയില്‍ തുടരാം, തുടരാതിരിക്കാം, എന്ത് തന്നെ ആയാലും തങ്ങളുടെ കരിയറിന്റെ തുടക്കത്തില്‍ തന്നെ ഇത്തരം ഒരു സംഭവത്തിന് ഉതരവാദികളായ/ഉത്തരവാദികളാക്കപ്പെട്ട ഈ ചെറു അധ്യാ‍പകരെ ഇത് എന്നും വേട്ടയാടിക്കൊണ്ടിരിക്കില്ലേ? അതാണോ നയനയുടെ ജയം? (നയനക്കാണ് ജയമെങ്കില്‍)].
മാനേജ്മെന്റ് ലക്ഷങ്ങള്‍ ചെലവഴിച്ചുണ്ടാക്കിയ ലാബുകള്‍ തകര്‍ത്ത സഹവിദ്യാര്‍ഥികള്‍ക്ക് ജയം അവകാശപ്പെടാമോ?
മാനേജ്മെന്റിന് കീഴിലുള്ള സ്ഥാപനങ്ങളുടെ ഭരണ വിഭാഗം ഓഫീസ് അടിച്ച് തകര്‍ത്ത് വാര്‍ത്താപ്രാധാന്യം നേടിയ വിദ്യാര്‍ഥി സംഘടനക്കാണോ ജയം?

Wednesday, 27 June 2007

രണ്ടമ്മമാര്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ്, കോഴിക്കോട് നിന്നും തിരുവനന്തപുരം വരെ ഒരു ട്രെയിന്‍ യാത്ര. മുന്‍‌കൂട്ടി പ്ലാന്‍ ചെയ്തതായിരുന്നില്ല, അത് കൊണ്ട് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍‌ വൈകി, ഒടുവില്‍ റിസര്‍വേഷന്‍ ലഭിച്ചില്ല, still on waiting list. നല്ല തിരക്കുള്ള സമയം, മദ്ധ്യവേനലവധി കഴിയാറായി, പോരാത്തതിന് വാരാന്ത്യവും. റെയില്‍‌വേ സ്റ്റേഷനില്‍ എത്തിയപ്പൊ തന്നെ യാത്രയുടെ സുഖമെന്തായിരുക്കുമെന്ന് ഏകദേശം മനസിലായി.

ട്രെയിന്‍ എത്തി. waiting list-ല്‍ പെട്ടവര്‍ റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്റില്‍ കയറുന്നത് ശിക്ഷാര്‍ഹം എന്ന കുറിപ്പും പിടിച്ച് ടിക്കറ്റ് പരിശോധകര്‍ പ്ലാറ്റ്ഫോമില്‍ നിന്ന് പേടിപ്പിച്ചത് കൊണും വലിയ നോട്ട് കൊടുക്കുന്നവന് waiting list-ല്‍ ഏറ്റവും താഴെയാണെങ്കിലും സീറ്റ് ലഭിക്കുമെന്നറിയാവുന്നത് കൊണ്ടും ആ പരിപാടിയോട് താല്‍‌പര്യം തീരെ ഇല്ലാത്തത് കൊണ്ടും ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ തന്നെ കയറാം എന്ന് തീരുമാനിച്ചു. അവിടെയെത്തിയപ്പോഴത്തെ കാഴ്ച, അകത്തേക്ക് കയറാന്‍ പറ്റാത്തവിധം വാതില്‍പ്പടി വരെ ആളുകള്‍ തിങ്ങിനിറഞ്ഞ് നില്‍ക്കുന്നു. ഒരുതരത്തില്‍ അകത്തെത്തി. രണ്ട് കാലും ഒന്നിച്ച് തറയില്‍ കുത്താന്‍ പറ്റാത്തവിധം വഴി നിറയെ ആളുകള്‍ തലങ്ങും വിലങ്ങും ഇരിക്കുകയും കിടക്കുകയും ചെയ്യുന്നുണ്ട്. ആരുടെയൊക്കെയോ കയ്യും കാലും തലയുമൊക്കെ ചവിട്ടി വേദനിപ്പിച്ച് കുറേ മുന്‍‌പിലേക്ക് നടന്നു. ഒരാള്‍ക്ക് മാത്രമിരിക്കാവുന്ന സീറ്റിലിരിക്കുന്ന ഒരാളെ നോക്കി ഒന്നു ചിരിച്ചു. ചിരിയിലെ ദൈന്യത സഹിക്കാന്‍ പറ്റാഞ്ഞിട്ടാവും, അയാള്‍ അല്‍‌പം അഡ്ജസ്റ്റ് ചെയ്തു, എങ്ങിനെയൊക്കെയോ ഇരുന്നൂന്ന് വരുത്തി, ഇത്രേം തിരക്കിനിടയില്‍ ഇതെങ്കിലും കിട്ടിയല്ലോന്ന് വിചാരിച്ച്, അയാള്‍ക്ക് മനസ്സാ നന്ദി പറഞ്ഞു. താഴെ കാലിന് ചുറ്റും ഒത്തിരിപ്പേര്‍ കിടപ്പുണ്ട്. തൊട്ട് പിന്നിലെ സീറ്റിന് താഴെ ചില സ്ത്രീകള്‍ ഇരിക്കുന്നു, 25 വയസ് തോന്നിക്കുന്ന ഒരു സ്ത്രീ അവിടെ തറയില്‍ കിടപ്പുണ്ട്, അടുത്തായി ഒരു കൊച്ചു പെണ്‍‌കുഞ്ഞും, രണ്ട് വയസായിട്ടുണ്ടാവും. പല തരത്തിലുള്ള ആളുകളുടെ സംഭാഷണങ്ങള്‍ കേട്ടും അവിടമാകെ വീക്ഷിച്ചുമിരുന്ന് ഒടുവില്‍ എപ്പോഴോ കയ്യിലുണ്ടായിരുന്ന ബാഗ് മടിയില്‍ വച്ച് അതില്‍ തല ചായ്ച്ച് ഉറങ്ങി.

ഒരു കൊച്ചു കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണുണര്‍ന്നത്. നേരത്തെ പറഞ്ഞ കുട്ടിയാകുമെന്ന് വിചാരിച്ച് നോക്കിയപ്പോള്‍ ഒരു പൊടിക്കൊച്ച് ആ സ്ത്രീയുടെ കയ്യിലിരുന്ന് അലറിക്കരയുന്നു. ഒരു കുപ്പിയില്‍ പച്ചവെള്ളം നിറച്ച് കുഞ്ഞിന്റെ വായില്‍ അവര്‍ വച്ച്‌ കൊടുത്തെങ്കിലും അതിന്റെ കരച്ചിലിന്റെ ഒച്ച കൂടിയതേയുള്ളൂ. അല്പ സമയമെടുത്തു കാര്യം മനസിലാകാന്‍. ആ സ്ത്രീ പിന്നിലെ സീറ്റിനടിയില്‍ വെറും നിലത്ത് ശരീരത്തില്‍ ഒരു തുണിക്കഷണം പോലുമില്ലാതെ കിടത്തിയിരിക്കുകയായിരുന്നു കഷ്ടിച്ച് ആറ് മാസം പ്രായം വരുന്ന ആ ആണ്‍‌ കുട്ടിയെ. മാസങ്ങളോളം പട്ടിണി കിടന്നൂന്ന് തോന്നും വിധം ആകെ മെലിഞ്ഞ് എല്ലും തോലും മാത്രമായിരിക്കുന്നു അവര്‍. കുഞ്ഞ് കരയുന്നത് വിശന്നിട്ടാണെന്നും പാലോ വേറെന്തെങ്കിലും ലഘു പാനീയമോ കൊടുക്കണമെന്നും അടുത്തിരുന്ന സ്ത്രീകള്‍ പറഞ്ഞു. ഇത്‌ കേട്ടയുടനെ അവര്‍ ഉറങ്ങിക്കിടന്ന ആ പെണ്‍കുട്ടിയെ ഉറക്കെയൊരടി, ഞെട്ടിയെണീറ്റിരുന്ന് വളരെ പതിഞ്ഞ ശബ്ദത്തില്‍ തേങ്ങുകയാണ്‌ അസ്ഥിപഞ്ജരമെന്ന് തോന്നിക്കുന്ന ആ കൊച്ച്‌ കുട്ടി. നായിന്റെ മോള്‌, ആകെയുണ്ടായിരുന്ന പാലും കുടിച്ച്‌ തീര്‍ത്തിട്ട്‌ കെടക്കണു എന്നിങ്ങനെ പലതും പറഞ്ഞ്‌ ആ പിഞ്ച്‌ കുഞ്ഞിനെ ഉറക്കെയുറക്കെ ശകാരിക്കുകയാണാ സ്ത്രീ. ഇത്തരം ശകാരങ്ങള്‍ എത്രയോ തവണ അനുഭവിച്ചിട്ടുണ്ടെന്ന് ആ കുഞ്ഞുതേങ്ങല്‍ വിളിച്ച്‌ പറയുന്നുണ്ടെന്ന് തോന്നി.

അവരുടെ കയ്യിലിരിക്കുന്ന പൊടിക്കൊച്ച്‌ പൂര്‍വ്വാധികം ശക്തിയോടെ കരയുകയാണ്‌. കുഞ്ഞിന്‌ കമ്പാര്‍ട്ട്‌മെന്റിനുള്ളിലെ ചൂട്‌ താങ്ങാന്‍ കഴിയുന്നുണ്ടാവില്ല എന്ന് ആരോ പറഞ്ഞു. ഇത്‌ കേട്ടിട്ടാവും അവര്‍ കുഞ്ഞിനെയെടുത്ത്‌ ആ തിക്കും തിരക്കിനുമിടയിലൂടെ വാതില്‍ വരെ നടന്നു. കുഞ്ഞ്‌ കരച്ചില്‍ നിര്‍ത്തിയില്ല, ഒടുവില്‍ അവര്‍ തിരിച്ച്‌ പഴയ സ്ഥലത്തെത്തി. വഴിയില്‍ തലയും കുനിച്ചിരുന്ന് തേങ്ങുന്ന ആ പെണ്‍കുഞ്ഞിനെ കണ്ടതും ശകാരം തുടര്‍ന്ന് കൊണ്ട് അവര്‍ അതിന്റെ മുതുകില്‍ കാലുയര്‍ത്തി ഒരു ചവിട്ട്! മുഖമുയര്‍ത്തി ആ സ്ത്രീയെ ഒന്നു നോക്കിയിട്ട് അവള്‍ തേങ്ങലടക്കി കുനിഞ്ഞിരുന്നു. എന്ത്‌ പറയണം, എന്ത്‌ ചെയ്യണം എന്നറിയാതെ ചുറ്റുമുള്ള സ്ത്രീകള്‍ അവരെത്തന്നെ നോക്കിയിരിക്കയാണ്‌.

അമ്മയുടെ സ്നേഹപൂര്‍ണ്ണമായ ലാളനയില്‍ അല്ലലൊന്നുമറിയാതെ വളര്‍ന്ന കുട്ടിക്കാലത്തെപ്പറ്റി ഓര്‍ക്കുകയായിരുന്നു ഞാന്‍. മനസാകെ അസ്വസ്ഥമായി. അവരെന്തേ ആ കൊച്ചു കുഞിനോടിങ്ങനെ ചെയ്യാന്‍? വിശന്ന് കരയുന്ന കുഞ്ഞിനെ നോക്കി നിസ്സഹയായി നില്‍ക്കേണ്ടി വന്ന അമ്മയുടെ മനോവിഷമമാണോ അങ്ങനെ ചെയ്യാന്‍ അവരെ പ്രേരിപ്പിച്ചത്? മകന് കരുതിവച്ചിരുന്ന പാല്‍ കുടിച്ചു എന്ന തെറ്റിന് ഒരു പിഞ്ച് കുഞ്ഞിനോട് ഒരമ്മ ഇത്ര ക്രൂരമായി പെരുമാറുമോ? അതോ പെണ്ണായി പിറന്നതിനുള്ള ശിക്ഷയാണോ ഈ അവഗണന? ആ കുട്ടികളുടെ അച്ഛനെവിടെപ്പോയി? കുട്ടികളെ സമ്മാനിച്ച് അയാള് കടന്നു കളഞ്ഞോ? അവരുടെ ജീവിതം ഇരുട്ടിലാക്കി ഈ ലൊകത്ത് നിന്നു തന്നെ അയാള്‍ യാത്രയായോ? ദാരിദ്യത്തിന്റെ തീച്ചൂളയില്‍ വെന്തുരുകി ദിവസങ്ങള്‍ തള്ളി നീക്കുന്ന നിരാലംബയായ, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായ ഒരു സ്ത്രീയുടെ ആകുലതകളുടെ ബഹിര്‍സ്ഫുരണമായിരിക്കും ഇതിനു പിന്നില്‍ എന്നൊക്കെ മനസിനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കണ്മുന്നില്‍ കണ്ട ആ കാഴ്ച പിന്നെയും ഏതൊക്കെയോ വഴീകളിലൂടെ മനസിനെ ഓടിച്ചു കൊണ്ടേയിരുന്നു. ഒടുവിലല്‍ തോന്നി ചിലപ്പൊള്‍ അവര്‍ക്ക് എന്തെങ്കിലും മാനസിക തകരാര്‍ ഉണ്ടായിരിക്കുമെന്ന്.

കരഞ്ഞ് തളര്‍ന്ന് ഒടുവില്‍ ആ കുഞ്ഞ് ഉറക്കമായി, അമ്മയും. ആ പെണ്‍കുട്ടിയും അമ്മയുടെ അരികില്‍ കിടപ്പായി. ഇരുന്നിടങ്ങളില്‍ തന്നെ മറ്റ് യാത്രക്കാരും ഉറങ്ങുകയാണ്. ഒടുവിലെപ്പോഴോ ഉറങ്ങിപ്പോയ ഞാന്‍ ഉണര്‍ന്നപ്പോള്‍ വണ്ടി തിരുവനന്തപുരം എത്താറായിരുന്നു. ആ സ്ത്രീ മകനെയെടുത്ത് ഇറങ്ങാന്‍ തയ്യറായിരിക്കുന്നു, പെണ്‍കുട്ടി അരികില്‍ തന്നെയുണ്ട്.

സ്റ്റേഷനിലിറങ്ങി നടക്കാന്‍ തുടങ്ങുമ്പോള്‍ മകനെ ഒക്കത്തെടുത്ത് അവര്‍ വളരെ വേഗം നടക്കുന്നത് കണ്ടു. കുറെ പുറകിലായി ആ പെണ്‍കുഞ്ഞ്, അവരുടെ ഒപ്പമെത്താന്‍ അത് ഓടുകയാണ്. അവര്‍ ആ കുട്ടിയെ ഒന്ന് തിരിഞ്ഞ് നോക്കുന്നു പോലുമില്ല. നിര്‍വികാരതയോടെ ആ കുഞ്ഞിനെ നോക്കി നിന്നു പോയി, കാഴ്ചയില്‍ നിന്ന് മറയുന്നത് വരെ. നടത്തം തുടര്‍ന്നപ്പോള്‍ തൊട്ടു മുന്നില്‍ അച്ഛന്റേയും അമ്മയുടെയും കൈ പിടിച്ച് കുസൃതിച്ചിരിയുമായി മറ്റൊരു പെണ്‍കുഞ്ഞ്, എന്തൊരു സന്തോഷമാണാ കുട്ടിയുടെ മുഖത്ത്.

രണ്ടമ്മമാര്‍, രണ്ടു പെണ്‍കുട്ടികളും! ഒരമ്മ മകളെ വാത്സല്യപൂര്‍വ്വം അണച്ചു പിടിക്കുന്നു. അമ്മയുടെ ഒപ്പമെത്താന്‍ ഓടിത്തളരുന്നു മറ്റൊരു മകള്‍.

നേരില്‍ക്കണ്ട, മനസില്‍ ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തിയ ഒരു സംഭവമാണിവിടെ എഴുതിയത്.

Wednesday, 13 June 2007

ഔട്ട് ഓഫ് സിലബസ്

ആദ്യമായി ഒരു പരീക്ഷയെ നേരിടാന്‍ പോകുകയണ് മകള്‍ നന്ദ. ഓഫീസിലെ തിരക്കുകള്‍‍ക്കിടയിലും അയാളുടെ ചിന്ത മുഴുവന്‍ എല്‍ കെ ജി യില്‍ പഠിക്കുന്ന മകളുടെ പരീക്ഷയെപ്പറ്റിയായിരുന്നു. പെയിന്‍‌റ്റിംഗ് പരീക്ഷയാണ്. തലേ ദിവസം താനും ഭാര്യയും കൂടി പാഠപുസ്തകത്തില്‍ പറഞിട്ടുള്ള എല്ലാ വസ്തുക്കളുടേയും നിറങ്ങള്‍ മകളെ പഠിപ്പിച്ചതാണ്, അവളതൊക്കെ ഓര്‍ക്കുന്നുണ്ടാവുമോ? ഏത് സാധനത്തിന് നിറം കൊടുക്കാനാവും അവളോടാവശ്യപ്പെടുക? മഹാനഗരത്തിലെ തിരക്ക് പിടിച്ച ഈ ജീവിത സാഹചര്യത്തില്‍ നാലാള്‍ക്കൊപ്പം തല ഉയര്‍ത്തി നടക്കണമെങ്കില്‍ തനിക്കോ ഭാര്യക്കോ ജോലി ഉപേക്ഷിക്കാനവില്ല, വളരെയധികം അഡ്ജസ്റ്റ്മെന്റ്കള്‍ക്ക് ശേഷമാണ് ഇന്നലെ അല്പം നേരത്തെ വീട്ടിലെത്താന്‍ സാധിച്ചത്. വിസിബിള്‍ സ്പെക്ട്രത്തിലെ എല്ലാ നിറങ്ങളും ഇന്നലെ അവളുടെ തലയില്‍ കുത്തിനിറക്കുമ്പോള്‍ അനുഭവിച്ച മനസ്സാക്ഷിക്കുത്ത് വീണ്ടും അയാളുടെ മനസ്സില്‍ ഓടിയെത്തി.

മകള്‍ എത്തേണ്ട സമയമായപ്പോള്‍ അയാള്‍ വീട്ടിലേക്ക് വിളിച്ചു, ഫോണെടുത്തപാടേ മകളുടെ ശബ്ദം: അച്ഛാ, നന്ദമോള്‍ തോറ്റൂട്ടോ, ചോദ്യം ‘ഔട്ട് ഓഫ് സിലബസ്‘ ആയിരുന്നൂന്നേ. അയാളുടെ കയ്യില്‍ നിന്നും ഫോണ്‍ തനിയേ താഴെ വീണു. എന്തൊക്കെയോ കാരണങ്ങള്‍ പറഞ്ഞ് ഹാ‍ഫ്‌ ഡേ ലീവെടുത്ത് അയാള്‍ എങ്ങിനെയോ വീട്ടിലെത്തി. മുറിക്കുള്ളില്‍ പ്ലാസ്റ്റിക് പൂമ്പാറ്റകളോട് കുശലം പറയുന്ന മകളോട് എന്താ പറയുക?


ഒടുവില്‍ അയാള്‍ ചോദിച്ചു: ഏത് സാധനത്തിന് നിറം കൊടുക്കാനാ മോളൊടവരു പറഞ്ഞേ?
അതേയ് അച്ഛാ ഈ ബ്രിഞ്ജാള്‍ എന്നുവച്ചാലെന്താ? നന്ദമോള്‍ക്കറീല്ല.
നന്ദൂസിന്റെ ടീച്ചറ് ഒന്നും പറഞ്ഞില്ലേ?
പേടിക്കനൊന്നൂല്ലച്ഛാ, സപ്ലിമെന്ററി പരീക്ഷ്യുണ്ടെന്നേ........ മൂന്നു വയസ്സുകാരിയുടെ മറുപടി. പിന്നീടൊന്നും അയാള്‍ ചോദിച്ചില്ല.

പ്രീ ഡിഗ്രീ പരീക്ഷയെഴുതുമ്പോഴാണ് താനാദ്യമാ‍യ് ‘ഔട്ട് ഓഫ് സിലബസ്‘ എന്ന് കേട്ടത്. യൂണ്വേഴ്സീറ്റി പരീക്ഷകളില്‍ അതൊരു സ്ഥിരം പരിപാടിയാണെന്ന് അന്നാണ് മനസിലായതും. സപ്ലി, ക്രിട്ടി, മേഴ്സി എന്നൊക്കെ കേട്ടതും അനുഭവിച്ചതും എന്‍‌ജിനീയറിംഗിന് പഠിച്ചപ്പോള്‍. വെറും മൂന്നു വയസ്സ് പ്രായമുള്ള ഈ കുട്ടി എത്ര നിസ്സാരമായിട്ടാണതൊക്കെ പറഞ്ഞത്? കുട്ടികളുടെ ഐ.ക്യൂ. വളരെ ഉയര്‍ന്നതു കൊണ്ടായിരിക്കും സ്കൂളുകളും ഔട്ട് ഓഫ് സിലബസ് രീതിയില്‍ അവരെ ടെസ്റ്റു ചെയ്യുന്നതെന്നും, മാനസിക പിരിമുറുക്കം കുറക്കാനായിരിക്കും സപ്ലി ഓഫര്‍ ചെയ്യുന്നതെന്നും, നാടോടുമ്പോള്‍ നടുവേ ഓടണമെന്നുമൊക്കെയുള്ള നിഗമനങ്ങളിലെത്തി തല്‍ക്കാലം അയാള്‍ തന്റെ ചിന്തകള്‍ക്ക് ഫുള്‍‌സ്റ്റോപ്പിട്ടു.

Saturday, 9 June 2007

നൊമ്പരം

നാട്ടിന്‍പുറത്തെ സര്‍ക്കാര്‍ പള്ളിക്കൂടത്തിലെ പ്രഗത്ഭയായ അധ്യാപിക ശാരദ ടീച്ചറുടെ മൂത്ത മകള്‍ - സീത, എട്ടാം ക്ലാസ്സ്‌ ബി ഡിവിഷനിലെ ശ്രദ്ധാകേന്ദ്രം, മിടുക്കിയായത്‌ കൊണ്ടല്ല, ശാരദ ടീച്ചറുടെ മകളായത്‌ കൊണ്ട്‌. അതേ ക്ലാസ്സില്‍ മറ്റൊരു ശ്രദ്ധേയ കഥാപാത്രം കൂടി - പ്രമോദ്‌ - മിടുക്കനായത്‌ കൊണ്ടല്ല, വികൃതിയില്‍ മുന്‍പനായത്‌ കൊണ്ട്‌. ക്ലാസ്സില്‍ ഏറ്റവും മുന്‍പിലെ ബെഞ്ചില്‍ സീതയും കൂട്ടുകാരും, ഏറ്റവും പുറകിലെ ബെഞ്ചില്‍ പ്രമോദ്‌.

അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ അടിച്ചു നിരപ്പാക്കി ചാണകം മെഴുകിയിടുന്ന ക്ലാസ്സ്‌ റൂമിന്റെ നിലം. ഒന്നുരണ്ടു മാസം കഴിയുമ്പോഴേക്കും ചാണകപ്പാളിയൊക്കെ ഇളകി വെറും മണ്ണ്‌ മാത്രം അവശേഷിക്കും. അക്ഷരപ്പിച്ച നടക്കാനെത്തുന്ന മക്കള്‍ പൂഴി മണ്ണില്‍ കാലിന്റെ മുട്ടുവരെ ഇറക്കി വെച്ച്‌ അക്ഷരാന്നം ആര്‍ത്തിയോടെ വിഴുങ്ങും. (ഇതൊരു പതിനഞ്ച്‌ കൊല്ലം മുമ്പത്തെ കാര്യം. ഇന്ന് ഗ്രാമങ്ങളിലെ സര്‍ക്കാര്‍ പള്ളിക്കൂടങ്ങളുടെ മേല്‍ക്കൂര കോണ്‍ക്രീറ്റിനും നിലം മൊസൈക്കിനും മാര്‍ബിളിനും വഴിമാറിക്കൊടുത്തു കൊണ്ടിരിക്കുന്നു)

വീണ്ടും എട്ട്‌ ബി-യിലേക്ക്‌.

ഏറ്റവും പുറകിലെ ബെഞ്ചിലിരിക്കുന്ന പ്രമോദിന്റെ പ്രധാന വിനോദം നിലത്ത്‌ നിന്ന് കുഞ്ഞ്‌ കല്ലുകള്‍ പെറുക്കി അധ്യാപകര്‍ കാണാതെ മുമ്പിലിരിക്കുന്ന സീതക്കുട്ടിയെ എറിയുക (സീതക്ക്‌ അല്‍പം പോലും വേദനിക്കാത്ത വിധം!) എന്നതാണ്‌. ആദ്യമൊക്കെ വളരെ വിഷമം തോന്നിയെങ്കിലും അവള്‍ പ്രമോദിനോട്‌ കയര്‍ക്കാനോ അധ്യാപകരോട്‌ പരാതിപ്പെടാനോ പോയില്ല. മക്കളെ അച്ചടക്കത്തോടെ വളര്‍ത്തുന്ന ശാരദ ടീച്ചറുടെ മകള്‍ ആണ്‍കുട്ടികളോട്‌ സംസാരിച്ചാല്‍ അതൊരു വാര്‍ത്തയാകും, അമ്മയുടെ അഭിമാനത്തിന്‌ ക്ഷതമേല്‍ക്കും. അത്‌ കൊണ്ട്‌ സീത ഒക്കെ സഹിച്ചു. പിന്നെ പിന്നെ അതവള്‍ക്കൊരു രസമായി തോന്നി. എപ്പോഴൊക്കെയോ അവനോട്‌ സംസാരിക്കണമെന്ന് തോന്നിയെങ്കിലും അമ്മയുടെ ശകാരം പേടിച്ച്‌ മിണ്ടിയില്ല. ഒരു ദിവസം പ്രമോദ്‌ ക്ലാസ്സില്‍ വന്നില്ലെങ്കില്‍ അവള്‍ക്കെന്തോ ഒരു കുറവ്‌ അനുഭവപ്പെട്ട്‌ തുടങ്ങി.

അങ്ങനെയിരിക്കെ ഒരു ദിവസം, ശാരദ ടീച്ചര്‍ ആദിമദ്ധ്യാന്ത്യ വര്‍ണ്ണങ്ങള്‍ ലഘുക്കള്‍ യരതങ്ങളില്‍.......... എന്നിങ്ങനെ വൃത്തശാസ്ത്രം എഴുതി ബോര്‍ഡ്‌ നിറക്കുന്നു. ക്ലാസ്സ്‌ തീര്‍ത്തും നിശ്ശബ്ദം. എറിയാന്‍ എടുത്ത കല്ലിന്‌ വലിപ്പം കൂടിയിട്ടോ, പ്രമോദിന്റെ കൈയുടെ സ്പിന്‍ മികവില്‍ ആക്കം കൂടിപ്പോയത്‌ കൊണ്ടോ എന്നറിയില്ല, പെട്ടെന്ന് സീതയുടെ കണ്ഠത്തില്‍ നിന്നും വേദന കലര്‍ന്ന ഒരു നിലവിളി! പൊതുവേ ശ്രദ്ധാകേന്ദ്രമായ അവളേയും ശാരദ ടീച്ചറെയും കുട്ടികള്‍ ആകാംക്ഷാപൂര്‍വ്വം വീക്ഷിച്ചു. കാര്യം അറിയാവുന്നവര്‍ പ്രമോദിന്‌ കിട്ടാവുന്ന ശിക്ഷയെപ്പറ്റിയും അറിയാത്തവര്‍ അമ്മ മകളെ ശിക്ഷിക്കുമോ എന്നതിനെപ്പറ്റിയും ആലോചിച്ചു.

എന്താ കുട്ടീ? ടീച്ചറുടെ പതിവ്‌ ചോദ്യം. നിറകണ്ണുകളുമായി എഴുന്നേറ്റ്‌ നിന്ന അവള്‍ക്ക്‌ എന്ത്‌ പറയണമെന്നറിയില്ലായിരുന്നു. പ്രമോദ്‌ ശിക്ഷിക്കപ്പെടണോ അതോ അമ്മയോട്‌ കള്ളം പറയണോ? അടുത്തിരുന്ന കൂട്ടുകാരി ഒടുവില്‍ കാര്യം ടീച്ചറെ അറിയിച്ചു. 'ടീച്ചറമ്മയുടെ' ചൂരല്‍ അവന്റെ കൈയിലും തുടയിലും അമരുമ്പോള്‍ തനിക്ക്‌ ചെറിയൊരു വേദന താങ്ങാനോ അമ്മയോടൊരു കള്ളം പറയാനോ പറ്റാത്തതില്‍ അവള്‍ വിങ്ങി. ടീച്ചര്‍ വൃത്തശാസ്ത്രം തുടരുമ്പോള്‍ അവളുടെ മനസ്സ്‌ നൊമ്പരങ്ങളുടെ തത്ത്വശാസ്ത്രം മെനയുകയായിരുന്നു. പിന്നീടൊരിക്കലും പ്രമോദ്‌ അവളെ എറിഞ്ഞില്ല.അവനോടൊരു വാക്കു പറയാനോ സാന്ത്വനിപ്പിക്കാനോ പോലും കഴിയാത്ത വിധം അവള്‍ക്ക്‌ ചുറ്റുമുണ്ടായിരുന്ന വേലിക്കെട്ടുകള്‍ വന്മതിലുകളായി വളര്‍ന്നിരുന്നു.

സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ്‌ നഗരത്തിലെ പ്രശസ്ത കലായത്തില്‍ പഠനം തുടര്‍ന്നപ്പോഴും മറ്റൊരു കലാലയത്തില്‍ അധ്യാപികയായി നഗര ജീവിതത്തിലേക്ക്‌ ചേക്കേറിയപ്പോഴും അവന്‍ എവിടെയാണെന്നോ പത്താം ക്ലാസ്സ്‌ കഴിഞ്ഞ്‌ എന്ത്‌ ചെയ്തുവെന്നോ അറിയില്ലായിരുന്നെങ്കിലും സീതയുടെ മനസ്സില്‍ അന്ന് നെയ്ത നൊമ്പരം ആരുമറിയാതെ ഒളിഞ്ഞു കിടന്നിരുന്നു.

ഒരു ദിവസം വൈകുന്നേരം വീട്ടിലേക്ക്‌ മടങ്ങുമ്പോള്‍ ബസ്സില്‍ അവളുടെ സീറ്റിനരികില്‍ വന്ന് ഒരു യുവാവ്‌ ചോദിച്ചു: ശാരദ ടീച്ചറുടെ മകള്‍ സീതയല്ലേ? അതെ എന്നവള്‍ പറഞ്ഞപ്പോള്‍, എന്നെ ഓര്‍മ്മയുണ്ടോ? ഞാന്‍ സ്കൂളില്‍ സീതയുടെ ക്ലാസ്സില്‍ പഠിച്ചിരുന്ന പ്രമോദ്‌ ആണ്‌. അത്‌ കേട്ടപ്പോഴുണ്ടായ അമ്പരപ്പില്‍ പിന്നീടുള്ള അവന്റെ ചോദ്യങ്ങള്‍ക്ക്‌ അവള്‍ യാന്ത്രികമായി മറുപടി പറഞ്ഞു. താന്‍ യൂണിവേഴ്സിറ്റി കോളജില്‍ ബിരുദത്തിന്‌ പഠിക്കുകയാണെന്നവനും പറഞ്ഞു. അവനിത്ര കാലം എവിടെയായിരുന്നുവെന്നും ബിരുദപഠനം ഇത്ര വൈകിയതെന്തെന്നുമൊക്കെ ചോദിക്കണമെന്നും അന്ന് അമ്മ തല്ലിയതിന്‌ മാപ്പ്‌ പറയണമെന്നുമൊക്കെ അവള്‍ക്കുണ്ടായിരുന്നുവെങ്കിലും ബസ്സില്‍ തിരക്കേറിയത്‌ കാരണം സാധിച്ചില്ല.

ഒരു നാല്‍ക്കവലയിലിറങ്ങി ഒരു ബസ്സു കൂടി കയറണം സീതക്ക്‌ വീട്ടിലെത്താന്‍. അവനോട്‌ യാത്ര പറഞ്ഞ്‌ ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ താനും അവിടെയിറങ്ങുകയാണെന്നും ഒരു ബന്ധു വീട്ടില്‍ പൊകുകയാണെന്നും പറഞ്ഞ്‌ പ്രമോദും കൂടെയിറങ്ങി. ബസ്സ്‌ സ്റ്റോപ്പിലെ പൂക്കടയില്‍ നിന്ന് അയാള്‍ കുറേ മുല്ലമൊട്ടും, അരളിപ്പൂവും, ദര്‍ഭപ്പുല്ലും, ഒരു താമരപ്പൂവും ഒന്നുരണ്ട്‌ റോസാപ്പൂക്കളും വാങ്ങി. അടുത്ത്‌ നിന്ന അവളോട്‌ സീതക്ക്‌ ചൂടാന്‍ പൂവ്‌ വേണോ എന്നവന്‍ ചോദിച്ചു. എന്ത്‌ പറയണം എന്നാലോചിച്ചു നിന്ന അവളുടെ ഉത്തരത്തിന്‌ കാത്തു നില്‍ക്കാതെ ബന്ധുവിന്റെ വീട്ടില്‍ ഒരു പൂജയുണ്ടെന്നും അതിനുടനെ എത്തണമെന്നും പറഞ്ഞ്‌ അവന്‍ നടന്നു. വീട്ടിലേക്കുള്ള ബസ്സില്‍ കയറി യാത്ര തുടരുമ്പോള്‍ സീതയുടെ മനസ്സിനെ അന്നത്തെ കല്ലേറിന്റെ കുഞ്ഞ്‌ വേദനയും തദ്വാര പ്രമോദിനുണ്ടായ തീവ്ര വേദനയും നൊമ്പരപ്പെടുത്തിക്കൊണ്ടിരുന്നു.

അമ്മയോട്‌ പ്രമോദിനെ കണ്ട കാര്യം പറയണമെന്ന് കരുതിയതാണെങ്കിലും എന്തേ മോള്‍ക്കൊരു വല്ലായ്ക എന്ന് അമ്മ പലതവണ ചോദിച്ചിട്ടും എന്ത്‌ കൊണ്ടോ അവളത്‌ പറഞ്ഞില്ല.

പിറ്റേ ദിവസം പത്രത്തിന്റെ മുന്‍പേജില്‍ ഒരു വാര്‍ത്ത: യുവാവും കാമുകിയും വിഷം കഴിച്ചു മരിച്ചു, കാമുകിയുടെ വീടിന്റെ ടെറസ്സില്‍. ഫോട്ടോ കണ്ട്‌ സീത ഞെട്ടി, അതവനായിരുന്നു, പ്രമോദ്‌! പത്രവുമെടുത്തവള്‍ അമ്മയുടെ അടുത്തേക്കോടി. പഴയ വിദ്യാര്‍ത്ഥിയെ ശാരദ ടീച്ചര്‍ തിരിച്ചറിഞ്ഞു. തന്റെ ഒരു വിദ്യാര്‍ത്ഥിയുടെ ദുരന്തത്തില്‍ മനം നൊന്തോ, അന്ന് തല്ലിയതില്‍ വിഷമം തോന്നീട്ടോ, അറിയില്ല, ആയമ്മയുടെ കണ്ണുകളും ഈറനണിഞ്ഞു. ഇനിയൊരിക്കലും അവനോട്‌ മാപ്പ്‌ പറയാനാവില്ലെന്നും സാന്ത്വനത്തിന്റെ ഒരു കുഞ്ഞ്‌ തൂവല്‍ അവന്‌ സമ്മാനിക്കാനാവില്ലെന്നുമുള്ള തിരിച്ചറിവില്‍ അമ്മയുടെ അടുത്തിരിക്കുന്ന സീത ഒരു ചോദ്യത്തിനുത്തരം കണ്ടേത്താന്‍ ശ്രമിക്കുകയാണ്‌, അവന്‍ ഏത്‌ പൂജക്ക്‌ വേണ്ടിയാണ്‌ ആ പൂക്കള്‍ വാങ്ങിയത്‌? പ്രണയിനിക്ക്‌ സമ്മാനിക്കാനോ? വരണമാല്യമായ്‌ ചാര്‍ത്തുവാനോ? ചിതയില്‍ വച്ചെരിക്കാനോ? ബലിപൂജക്ക്‌ വേണ്ടിയോ?

പ്രീയപ്പെട്ട പ്രമോദ്‌, എന്റെ ഉള്ളിലെ അസ്വസ്ഥ പൂന്തോട്ടത്തില്‍ നിന്നും ഈ നൊമ്പരപ്പൂക്കള്‍ ഇറുത്തെടുത്തത്‌ നിനക്ക്‌ അര്‍പ്പിക്കാന്‍ വേണ്ടിയാണ്‌.
മാപ്പിനായ്‌ കേണുകൊണ്ട്‌ - സീതക്കുട്ടി.

Monday, 4 June 2007

സാങ്കേതിക രംഗത്തെ ഗവേഷണം - കേരളത്തില്‍

വളരെ പ്രഗത്ഭനായ ഒരു വിദേശ ഗവേഷകന്‍ വര്‍ഷങ്ങള്‍ പ്രയത്നിച്ച് ഒരു പുതിയ തിയറി രൂപപ്പെടുത്തി. അത് നിരവധി സാങ്കേതിക പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ചു വന്നു.

അങ്ങനെയിരിക്കുമ്പോള്‍ ദാ വരുന്നു ഒരു മലയാളി സാങ്കേതിക വിദഗ്ദ്ധന്‍. അദ്ദേഹത്തിനും ഗവേഷണം ചെയ്യണം, ഏത് യൂണിവേഴ്സിറ്റിയിലും ഏത് വിഷയത്തിലും ഗവേഷണം ചെയ്യാന്‍ തയ്യാര്‍, സ്വന്തം പേരിനു മുന്‍പില്‍ ചേര്‍ക്കാന്‍ ഒരു ഡോ. കിട്ടണം എന്നു മാത്രം.

നിയമാവലികള്‍ ഏറ്റവും ചുരുങ്ങിയ ഒരു യൂണിവേഴ്സിറ്റി (മുറിമൂക്കന്‍ രാജ്യത്തെ മൂക്കില്ലാ രാജാവ്!)കണ്ടുപിടിച്ച് അവിടെ അദ്ദേഹം ഗവേഷണം ആരംഭിച്ചു. കുറ്റം പറയരുതല്ലോ, ഏറ്റവും മികച്ച ചില സാങ്കേതിക പ്രസിദ്ധീകരണങ്ങള്‍ തപ്പി നോക്കി. ഭാഗ്യം എന്നു തന്നെ പറയാം, ആദ്യം പറഞ്ഞ വിദേശ ഗവേഷകന്റെ തിയറി കണ്ണില്‍പെട്ടു. സംഗതി കൊള്ളാം, ഒന്നു ശ്രമിച്ചാലോ? തലച്ചോറിലേക്ക് എസ്കോട്ടെല്ലിന്റെ പരസ്യം പാഞ്ഞു കയറി, ആന്‍ ഐഡിയ കാന്‍ ചെയ്ഞ്‌ജ് യുവര്‍ ലൈഫ്!

പ്രസിദ്ധീകരിക്കപ്പെട്ട ആ മഹത്തായ തിയറിയെ നമുക്ക് a + b = c എന്ന് വിളിക്കാം.
നമ്മുടെ മലയാളി ഗവേഷകന്‍ ‘അത്യദ്ധ്വാനം’ ചെയ്ത് അതിനെ ഇപ്രകാരം രൂപാന്തരപ്പെടുത്തി.

a + b = c

therefore, b + a = c

this implies k(b + a) =k c

which gives b + a = c

so, a + b = c !!!!!


അദ്ദേഹം ഗവേഷണ പ്രബന്ധം സമര്‍പ്പിച്ചു. യൂണിവേഴ്സിറ്റിയിലെ മഹാന്മാരായ പരിശോധകര്‍ പ്രബന്ധം വിലയിരുത്തി, വലിയ കുഴപ്പങ്ങളൊന്നും ചൂണ്ടിക്കാണിക്കപ്പെട്ടില്ല. ആകെ ഒരു ‘പോരായ്മ’യായി കണ്ടുപിടിച്ചത് ‘സൂചനകള്‍’ ieee ഫോര്‍മാറ്റിലല്ല എന്നതായിരുന്നു. ഗവേഷകന്‍ വളരെ വേഗം അത് ശരിയാക്കി.

അവസാന കടമ്പ - പ്രബന്ധാവതരണം - സാങ്കേതിക രംഗത്തെ വിദഗ്ദ്ധരുടെ മുന്നില്‍
അവതരണത്തിനു ശേഷം - തുറന്ന ചര്‍ച്ച
ഒരു വിദഗ്ദ്ധന്‍ - ഈ തിയറിക്ക് നിങ്ങളുടെ സംഭാവന എന്ത്?
ഉത്തരം - 'k' എന്ന multiplication factor ഉള്‍പ്പെടുത്തി - വിദഗ്ദ്ധന് തൃപ്തി
അടുത്ത വിദഗ്ദ്ധന്‍ - ഈ ഗവേഷണ ഫലത്തിന്റെ ഉപയോഗങ്ങള്‍?
ഉത്തരം - k ക്ക് ഏത് വിലയും കൊടുക്കാം, അത് കൊണ്ട് എത് മേഖലയിലും ഈ തിയറി ഉപയോഗിക്കാം - വളരെ നന്നായി, വിദഗ്ദ്ധന്റെ കോമ്പ്ലിമെന്റ്

ഈ ചടങ്ങിന് ശേഷം ഗവേഷകന്‍ മേല്‍പ്പറഞ്ഞ പരിശോധകരേയും വിദഗ്ദ്ധരേയും നഗരത്തിലെ സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചു. അവിടെ പതിവ് ‘കലാപരിപാടികള്‍’, പോക്കറ്റ് മണി, ...
ഗവേഷകന് ഡോ. നല്‍കാ‍ന്‍ യൂണിവേഴ്സിറ്റിക്ക് ശുപാര്‍ശ ചെയ്ത്, സ്വരാജ്യത്തിന് ഒരു കഴിവുറ്റ ഡോ. യെക്കൂടി സംഭാവന ചെയ്തതിന്റെ സംതൃപ്തിയില്‍ അവര്‍ മടങ്ങി.

ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പത്രസമ്മേളനം നടത്തി യൂണിവേഴ്സിറ്റി ഈ മഹത്ക്കാര്യം നാട്ടുകാരെ അറിയിച്ചു.

സുഹൃത്തുക്കളേ,
കേരളത്തിലെ യൂണിവേഴ്സിറ്റികളില്‍ സാങ്കേതിക മേഖലയില്‍ നടക്കുന്ന ഗവേഷങ്ങളുടെ ദുഃഖകരമായ അവസ്ഥയാണ് മുകളില്‍ സൂചിപ്പിച്ചത്. മറ്റാരുടെയെങ്കിലും ഗവേഷണ ഫലങ്ങളില്‍ അല്പം വ്യത്യാസം വരുത്തി ഡിഗ്രി സമ്പാദിക്കുന്ന ഗവേഷണ സംസ്ക്കാരം നല്ലതോ? സാമൂഹിക പ്രതിബദ്ധത നമ്മുടെ ഗവേഷകര്‍ക്ക് അന്യമാകുന്നോ? ലോക പുരോഗതിക്കുതകുന്ന തരത്തില്‍ തനിമയുള്ള ഗവേഷണം ചെയ്യാന്‍ നമുക്കാവില്ലേ?
നിങ്ങള്‍ക്കെന്ത് തോന്നുന്നു?

(സാങ്കേതിക രംഗത്ത് നടക്കുന്ന ഗവേഷണമാണ് ഇവിടെ പ്രതിപാദ്യം, ശാസ്ത്ര സാഹിത്യാദി മേഖലകളില്‍ കഴമ്പുള്ള ഗവേഷണം കേരളത്തിലെ പല യൂണിവേഴ്സിറ്റികളിലും നടക്കുന്നുണ്ട്.)