Friday, 17 August 2007

ഓണത്തുമ്പീ പാടൂ...

പഞ്ഞകര്‍ക്കിടകത്തിനു വിട, ചിങ്ങം പിറന്നിരിക്കുന്നു. പ്രതീക്ഷയുടെ മുകുളങ്ങള്‍ വിടര്‍ത്തിക്കൊണ്ട്‌ ഒരു പുതുവത്സരപ്പുലരി കൂടി. ലോകത്തെല്ലായിടത്തുമുള്ള മലയാളികളിലൂം ഗൃഹാതുരതയുണര്‍ത്തുന്ന പൊന്നോണം അരികെ.

ചുറ്റുമൊന്നു കണ്ണോടിച്ചാല്‍ എവിടേയും അസ്വസ്ഥതകള്‍ മാത്രം. മാനുഷരെല്ലാരും ഒന്നുപോല്‍ വാഴുന്ന ഒരു മലയാളക്കര ഇനിയുണ്ടാകുമോ?

(ചിത്രങ്ങളില്‍ ക്ലിക്ക്‌ ചെയ്ത്‌ വലുതാക്കി കാണുക, വായിക്കുക)






















എന്തു തന്നെയായാലും മലയാളിക്ക്‌ ഓണം ഉത്സവം തന്നെയാണ്‌.

ചിങ്ങത്തിരുവോണ സൂര്യോദയം
ചിത്രവര്‍ണ്ണാങ്കിത രമ്യോദയം
മാബലി മന്നന്റെ തിരുവരവേല്‍പ്പിന്‌
മലയാളമൊരുങ്ങുന്ന ദിവ്യോദയം
തിരുമേനി എഴുന്നള്ളുമി സുപ്രഭാതത്തില്‍
തിരുമുറ്റത്തായിരം പൂക്കളങ്ങള്‍
വരവര്‍ണ്ണിനികള്‍ മലയാള മങ്കകള്‍
മധുമയലാസ്യങ്ങള്‍ നടത്തുമ്പോള്‍
ഇതുവരെയില്ലാത്തൊരാനന്ദ ലഹരിയില്‍
ഹൃദയം കുളിരല ചൂടുന്നു.

പ്രൈമറി സ്കൂളില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ ഗ്രൗണ്ടിലെ മരച്ചുവട്ടിലിരുത്തി സംഗീതാധ്യാപിക പഠിപ്പിച്ച പഴയൊരു ഓണപ്പാട്ടിന്റെ വരികള്‍.

അതിരാവിലെ പൂവേ പൊലി പാടി, കാടും മേടും നടന്ന് പൂക്കള്‍ ശേഖരിച്ച്‌ പൂക്കളമൊരുക്കി, ഊയലാടി, പുലികളിച്ച്‌, തിരുവാതിരച്ചുവട്‌ വച്ച്‌, നാക്കിലയില്‍ ഓണമുണ്ട നാളുകള്‍ പോയ്‌ മറഞ്ഞില്ലേ? ആഘോഷങ്ങള്‍ ആഡംബരത്തിന്റെ അളവുകോലുകളായി മാറുന്നുണ്ടോ?

വീണ്ടും ഒരോണപ്പാട്ട്‌...

ഓണത്തുമ്പീ പാടൂ, ഓരോ രാഗം നീ
ഓര്‍മ്മകള്‍ മേയും കാവില്‍ ഒരുതിരി വയ്ക്കൂ നീ.



ഒന്നുരണ്ട്‌ യാത്രകളും ഓണാവധിയുമൊക്കെയായി ഇവിടുണ്ടാവില്ലെന്നതിനാല്‍ എല്ലവര്‍ക്കും അഡ്വാന്‍സായി ഓണാശംസകള്‍. ഒപ്പം ഐശ്വര്യപൂര്‍ണ്ണമായ ഒരു പുതുവര്‍ഷമാകട്ടെ എന്ന പ്രാര്‍ത്ഥനയും.

സസ്നേഹം, ആപ്പിള്‍.



(ചിത്രങ്ങള്‍ക്ക്‌ കടപ്പാട്‌: ഗൂഗിള്‍ ഇമേജ്‌ സെര്‍ച്ച്‌)

Wednesday, 15 August 2007

ഞങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ല

മോളേ ശ്യാമാ, നീ ഇന്ന് പോണില്ലേ? കോളജില്‍ സ്വാതന്ത്ര്യദിനാ‍ഘോഷമൊക്കെയില്ലേ?

ഞാന്‍ പോണില്ലമ്മേ, കോളജില്‍ ആഘോഷോക്കെയുണ്ട്, പക്ഷേ എന്ത് സ്വാതന്ത്ര്യം?, ഇല്ലാത്ത സ്വാതന്ത്ര്യം ആഘോഷിക്കാന്‍ ഞാനില്ല.

എന്താ മോളേ നീ പറേണേ? നമ്മുടെ പൂര്‍വികര്‍ ചോര ചിന്തി നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ വില മറക്കരുത് കുട്ടീ. ചരിത്രം പഠിക്കണ നിനക്കതൊന്നും ഞാന്‍ പറഞ്ഞു തരേണ്ടാല്ലോ?

അമ്മേ, ഒരുപാടു മഹാന്മാര്‍ കഷ്ടപ്പെട്ട് വിദേശീയരില്‍ നിന്ന് സ്വാതന്ത്ര്യം നെടിത്തന്നു എന്നത് ശരി തന്നെ. സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥോന്താ‍? വീട്ടിലായാലും ഹോസ്റ്റലിലായാലും വൈകീട്ട് ആറര കഴിഞ്ഞാല്‍ ഞങ്ങള്‍ പെണ്‍കുട്ടികള്‍ പുറത്തിറങ്ങാന്‍ പാടില്ല, അങ്ങനെ ചെയ്യുന്നത് സുരക്ഷിതോല്ല, അരുതാത്തതൊക്കെ സംഭവിക്കും. ദൂരസ്ഥലത്ത് ഒരു ഇന്റര്‍വ്യൂന് പോണോങ്കില്‍ ഞാന്‍ അച്ഛനേയോ അനിയനേയോ കൂട്ടണം. ഇനീപ്പോ അച്ഛനും അനിയനും അസൌകര്യോള്ള ദിവസാണെങ്കില്‍ ഞാന്‍ ഇന്റര്‍വ്യൂന് അപ്പിയര്‍ ചെയ്യണ്ടാന്നുവച്ചോണം. സുഹൃത്തുക്കളായ ഏതെങ്കിലും പയ്യന്മാരെ കൂട്ടി പോകാന്നു വച്ചാല്‍ അപ്പൊ അമ്മക്കും അച്ഛനും വിശ്വാസക്കുറവ്, ഇന്നത്തെ കാലത്ത് ആരെയും വിശ്വസിക്കാന്‍ പാടില്ലത്രേ. ആ സ്ഥാനത്തൊരു ആണ്‍ കുട്ടിയാണെങ്കില്‍ ഒരു പ്രശ്നോല്ല, ഒറ്റക്ക് പോകാം. അമ്മ എന്തൊക്കെ പറഞ്ഞാലും ഇവിടെ എനിക്കൊരു സ്വാതന്ത്ര്യവും അനുഭവപ്പെടണില്ല. വിദേശികളില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ ഭാരത ജനത ഒറ്റക്കെട്ടായി നിന്നു. ഇന്നിപ്പൊ ഇതിനൊക്കെയെതിരെ പ്രതികരിക്കാന്നു വച്ചാല്‍ പെണ്ണിന്റെ അഹങ്കാരം എന്നു പറഞ്ഞ് പുച്ഛിക്കാനേ ആളുണ്ടാവൂ.

മോളേ, നീ പറേണതൊക്കെ നിന്റെ പ്രായത്തിന്റെ കുഴപ്പാ, കുറേക്കൂടി പക്വത വരുമ്പൊ നിനക്കതു മനസ്സിലാവും. ഇത് പറഞ്ഞ് മോളുടെ മുറിയില്‍ നിന്ന് അവര്‍ തിരിച്ച് വരുമ്പോള്‍ മുമ്പില്‍ മകന്‍.

ഞനിന്ന് സ്കൂളില്‍ പോണില്ലാമ്മേ, രണ്ട് മണിക്കൂറുണ്ടാവും അസംബ്ലി, കഴിഞ്ഞ കൊല്ലം അസംബ്ലി സമയത്ത് ലൈന്‍ തെറ്റിച്ചൂന്ന് പറഞ്ഞ് ആ മാഷെന്നെ എത്രയാ ചീത്ത പറഞ്ഞേ? ഞങ്ങളെപ്പിടിച്ച് ക്യൂവില്‍ നിര്‍ത്തിയാ അവരു സ്വാതന്ത്ര്യം ഘോഷിക്കണേ, ഒരു ദിവസോങ്കിലും ഞങ്ങള്‍ക്കിത്തിരി സ്വാതന്ത്ര്യം തരോ, അതില്ല. സ്കൂളില്‍ യൂണിഫോം മാത്രേ പാടുള്ളൂ, ഭക്ഷണം സ്പൂണ്‍ കൊണ്ടേ കഴിക്കാവൂ, വായ കഴുകാന്‍ കാല്‍ കപ്പ് വെള്ളത്തില്‍ കൂടുതല്‍ എടുക്കരുത്, ഇംഗ്ലീഷില്‍ മാത്രേ സംസാരിക്കാവൂ, ഇതൊക്കെ ഞങ്ങളെ അടിച്ചേല്‍പ്പിച്ചിട്ട് സ്വാതന്ത്ര്യം പോലും, ഞാന്‍ പോണില്ല.

ഈ കുട്ട്യോളോടൊക്കെ എന്താ ഞാന്‍ പറയ്യ? ജന്മനാടിന്റെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കന്‍ പോയിട്ട് ഒന്നു സന്തോഷിക്കാന്‍ പോലും ഇവര്‍ക്കാവണില്ലല്ലോ? എന്തൊക്കെ മാറ്റങ്ങള്‍? ങാ... ഒരു തരത്തില്‍ അവരു പറേണതിലും കാര്യോണ്ട്, അവര്‍ക്ക് ചുറ്റിലും വിലക്കുകള്‍ മാത്രം, അരുതെന്ന് മാത്രം പറേണ നിയമങ്ങള്‍. മാതാപിതാക്കളും അധ്യാപകരും സമൂഹവും പള്ളിയും അമ്പലവും തീര്‍ക്കണ പലേ വകുപ്പില്‍ പെട്ട അരുതായ്മകള്‍.

ശ്രീമതി റെഡിയായില്ലേ? ഓഫീസില്‍ പതാക ഉയര്‍ത്തലിന് പൊണംന്ന് പറഞ്ഞാര്‍ന്നല്ലോ ഇന്നലെ?
ഭര്‍ത്താവിന്റെ ചോദ്യം തല്‍ക്കാലത്തേക്ക് ചിന്തകളില്‍ നിന്നവരെ സ്വതന്ത്രയാക്കി.
അല്ലാ, മാഷും റെഡിയായ്ട്ടില്ലല്ലോ? എന്തേ? പാര്‍ട്ടിക്കാരു പതാക ഉയര്‍ത്താറായിക്കാണൂല്ലോ?

ഇവിടൊരു സ്വാതന്ത്ര്യോല്ല ശ്രീമതീ, സ്വതന്ത്രായി ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ നേതാക്കളു സമ്മതിക്കേല, അവരു പറേമ്പോലെ നമ്മളു ചെയ്യ, അത്രന്നെ. തെറ്റാണെന്നറിഞ്ഞാ പോലും അവരു പറേണതാണ് ശരീന്ന് മനസാക്ഷിയെ വിശ്വസിപ്പിക്കണം. ഉള്ളോനു പിന്നേം നേടാനും ഇല്ലാത്തോനെ വീണ്ടും ഇല്ലാത്തോനാക്കാനും ശ്രമിക്കണ രാഷ്ടീയം ഭരിക്കണ നാടിനൊരിക്കലും സ്വാതന്ത്ര്യോണ്ടാവില്ല. മാധ്യമങ്ങള്‍ക്ക് ഘോഷിക്കാന്‍ നാട് മുഴുവന്‍ പതാക ഉയര്‍ത്തിയോണ്ട് ഈ അസ്വാതന്ത്ര്യങ്ങളില്‍ നിന്നൊന്നും നമ്മള്‍ക്ക് മോചനോണ്ടാ‍വില്ല. ഞാനിന്നെവിടേം പോണീല്ല.

അപ്പൊ പിന്നെ ഓഫീസില്‍ പതാക ഉയര്‍ത്തണ കണ്ടിട്ടെന്താ കാര്യം? കോളജില്‍ പഠിക്കണ കാലത്ത് സ്വാതന്ത്ര്യ ദിനത്തില്‍ പ്രിസിപ്പാള്‍ പതാക ഉയര്‍ത്തുമ്പൊ

സ്വാതന്ത്ര്യത്തിന്‍ ത്രിവര്‍ണ്ണ പതാക
വാനിലുയര്‍ന്ന് പറക്കുമ്പോള്‍
ആമോദത്താല്‍ ഞങ്ങള്‍ വിളിക്കും
ഭാരതഭൂവിന്നഭിവാദ്യങ്ങള്‍

എന്ന് ആര്‍പ്പു വിളിച്ചിരുന്നതവരോര്‍ത്തു.
കൈക്കൂലി വാങ്ങി എത് പൊട്ടനേയും ഏതുന്നത സ്ഥനത്തുമെത്തിക്കണ ആ നേതാവ് പതാക ഉയര്‍ത്തണത് കാണാന്‍ ഞാനെന്തിനാ പോണേ?

അവരാരും എങ്ങും പോയില്ല, സ്വാതന്ത്ര്യത്തിനുള്ളിലെ അസ്വാതന്ത്ര്യങ്ങളില്‍ പെട്ട് അവരിരുന്നു, ബന്ദികളെപ്പോലെ.

Monday, 6 August 2007

നക്ഷത്രങ്ങള്‍ പറഞ്ഞത്‌

എത്ര തിരക്കുണ്ടെങ്കിലും വെള്ളിയാഴ്ചകളില്‍ കടല്‍ക്കരയിലെ പള്ളി സന്ദര്‍ശനം അവന്‍ മുടക്കാറില്ല. പ്രസിദ്ധമായ ആ പള്ളിയില്‍ വെള്ളിയാഴ്ചകളില്‍ തിരക്കേറും, ജീവിത സാഗരത്തില്‍ അലറിയടിക്കുന്ന തിരകള്‍ക്ക്‌ ശമനം തേടി എത്തുന്ന ആയിരങ്ങള്‍ തിരുരൂപത്തിനു മുന്നില്‍ നിറമിഴികളോടെ നിന്ന് പ്രാര്‍ത്ഥിച്ച്‌ മടങ്ങും. എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരത്ത്‌ അവിടെയെത്താറുള്ള അവന്‌ കര്‍ത്താവിനോട്‌ പറയാന്‍ പ്രത്യേകിച്ചൊന്നുമുണ്ടാവാറില്ല.

വീട്ടില്‍ അപ്പനും അമ്മയും അനിയത്തിയും. മുഴുക്കുടിയനായ അപ്പന്‍, കിട്ടുന്ന കാശിനു മുഴുവന്‍ കുടിച്ച്‌ വീട്ടിലെത്തി അമ്മയെ ഉപദ്രവിക്കുക എന്നതിലപ്പുറം അയാളുടെ ദിനചര്യയില്‍ മറ്റൊന്നുമില്ല. പതിനഞ്ച്‌ വയസായപ്പോള്‍ മുതല്‍ പല പണികളും ചെയ്ത്‌ അമ്മയുടേയും അനിയത്തിയുടേയും വിശപ്പും കണ്ണീരുമകറ്റാന്‍ ശ്രമിക്കുകയാണവന്‍. ഇരുളിന്റെ കാണാക്കയങ്ങളില്‍ മുങ്ങിത്തളരുമ്പോഴും അവന്‌ സന്തോഷിക്കാന്‍ ഒന്നു മാത്രം. തനിക്ക്‌ പഠിക്കാന്‍ കഴിഞ്ഞില്ലെങ്കിലും തന്റെ അദ്ധ്വാനഫലമായി പഠിച്ച്‌ വളരുന്ന അനിയത്തി. അവന്റെ ജീവിതത്തിന്റെ അര്‍ത്ഥവും സ്വപ്നവും പ്രതീക്ഷയുമൊക്കെ അവള്‍ മാത്രം.അവളെ പഠിപ്പിച്ച്‌ നല്ല നിലയിലാക്കി കൊള്ളാവുന്ന ഒരാളുടെ കയ്യിലേല്‍പ്പിക്കണം, അതിലപ്പുറം അവന്റെ മുന്നില്‍ മറ്റഭിലാഷങ്ങളൊന്നുമില്ല. ഏട്ടന്റെ സ്നേഹത്തേയും കരുതലിനേയും പറ്റി കൂട്ടുകാരികളോട്‌ വാതോരാതെ വര്‍ണ്ണിച്ചിരുന്ന അവള്‍ ഒരു ദിവസം ഹോസ്റ്റലില്‍ നിന്ന് ഒരുത്തന്റെ കൂടെ ഒളിച്ചോടി. ശൂന്യത മാത്രം അവശേഷിക്കുന്ന അവന്റെ മനസിന്‌ ഈശ്വരനോട്‌ പറയാന്‍ എന്താണുണ്ടാവുക?

എങ്കിലും അവന്‍ മുടങ്ങാതെ അവിടെയെത്തി, രൂപക്കൂടിനു മുന്നില്‍ എല്ലാവരേയും പോലെ കുറേ നേരം മുട്ടുകുത്തി നിന്നു, ഒന്നും പറയാതെ. പള്ളിയില്‍ നിന്നിറങ്ങിയാല്‍ ആ കടല്‍ക്കരയില്‍ അല്‍പ സമയം ഇരിക്കാറുണ്ടവന്‍, നീറിപ്പുകയുന്ന നെഞ്ചകം കടല്‍ക്കാറ്റേറ്റ്‌ തണുത്തെങ്കിലോ?

ഒരു ദിവസം, പള്ളിയില്‍ നിന്നറങ്ങിയപ്പോള്‍ സന്ധ്യ മയങ്ങിയിരുന്നു. ഇരുട്ടിനൊപ്പം നിലാവും പരക്കുന്നുണ്ട്‌. അവന്‍ കടല്‍ക്കരയിലെത്തി. തെളിഞ്ഞ ആകാശവും നോക്കി ആ മണല്‍മെത്തയില്‍ അവന്‍ കിടന്നു. നിറയെ നക്ഷത്രങ്ങള്‍, അവനെ നോക്കി പുഞ്ചിരിക്കുകയണവ. അവന്‍ ആലോചിച്ചു, ഈ നക്ഷത്രങ്ങള്‍ എങ്ങിനെയുണ്ടായി? അവന്റെ മനോഗതം മനസിലാക്കിയ നക്ഷത്രങ്ങള്‍ പറഞ്ഞു...

ഭൂഗോളം മുഴുവന്‍ കട്ടിയുള്ള ഒരു കമ്പിളിപുതപ്പു കൊണ്ട്‌ മൂടിയിരിക്കുകയാണ്‌. അതിന്‌ മുകളിലായി ദൈവം നില്‍ക്കുന്നു, അനന്തമായ ഒരു പ്രകാശ സ്രോതസ്സായി വെളിച്ചം പരത്തിക്കൊണ്ട്‌. പക്ഷേ ഭൂമിയിലാര്‍ക്കും ഈ പ്രകാശം കാണാന്‍ കഴിയില്ല, ആ കട്ടിപുതപ്പിലൂടെ പ്രകാശം കടന്നു പോകില്ല എന്നത്‌ തന്നെ കാരണം. മരിച്ചുപോയ മനുഷ്യരൊക്കെ ഭൂലോകം വിട്ട്‌ ഈ കമ്പിളിപുതപ്പിനടിയിലാണെത്തുക. നല്ല മനുഷ്യരെത്തുമ്പോള്‍ പുതപ്പില്‍ ചെറിയൊരു സുഷിരമുണ്ടാക്കി അതിലൂടെ ദൈവം അവരെ തന്നിലേക്ക്‌ വലിച്ചെടുക്കും, അവിടെയവശേഷിക്കുന്ന ചെറിയ സുഷിരത്തിലൂടെ പ്രകാശം ഭൂമിയിലേക്കൊഴുകും, അതാണ്‌ നീ കാണുന്ന ഈ നക്ഷത്രങ്ങള്‍.

ഇത്‌ കേട്ട്‌ അവനാലോചിച്ചു, എത്ര ആയിരം നക്ഷത്രങ്ങളാണ്‌ മുകളില്‍, ഭൂമിയില്‍ ഇത്രയധികം നല്ല മനുഷ്യരുണ്ടായിരുന്നോ? നല്ല മനുഷ്യന്‍ എന്നുവച്ചാല്‍ ആരാ? ഞാന്‍ മരിച്ചാല്‍ നക്ഷത്രമുണ്ടാകുമോ? അതോ ആ കട്ടിപുതപ്പിനടിയില്‍ കുടുങ്ങുമോ? ചിന്തകളില്‍ കുടുങ്ങി കിടന്ന അവനരികിലേക്ക്‌ ചിറകുകള്‍ വീശി രണ്ട്‌ കുഞ്ഞുമാലാഖമാരെത്തി...
താമസിയാതെ ആകാശത്ത്‌ പുതിയൊരു നക്ഷത്രം കൂടി ഉദയം ചെയ്തു.

ഭൂമിയില്‍ അനേകായിരം നല്ല മനുഷ്യര്‍. ആരോരുമറിയാത്ത, പത്രങ്ങളിലും ടെലിവിഷനിലും കാണാത്ത, തനിക്ക്‌ വേണ്ടി ജീവിക്കാന്‍ മറക്കുന്ന, ആരേയും വേദനിപ്പിക്കാത്ത, സ്വന്തം വേദനകള്‍ ആരേയും അറിയിക്കാത്ത അനേകംപേര്‍. വേദനയുടെ നെരിപ്പോടില്‍ വെന്തുരുകുമ്പോള്‍ അവരെ മാലാഖമാര്‍ കൂട്ടിക്കൊണ്ടുപോകുന്നു, പുതിയ താരകങ്ങളുടെ പിറവിക്കായി!

Wednesday, 1 August 2007

ഗവേഷണ വിദ്യാര്‍ഥിയുടെ മനസിലൂടെ........


സന്ധ്യ തന്‍ വര്‍ണ്ണാഭ നാടകം കഴിഞ്ഞുവോ
ഇരുളിന്‍ പരാഗങ്ങള്‍ പടരുന്നുവോ
ആശ തന്‍ മുകുളങ്ങളെ താലോലിക്കുവാന്‍
നീ തീര്‍ത്ത പട്ടുമെത്തയില്‍
കാലത്തിന്‍ കരിനിഴല്‍ അലറിക്കരഞ്ഞുറക്കം മുറിഞ്ഞുവോ
മുന്നിലെ ശൂന്യത നോവുണര്‍ത്തുന്നുവോ
പുസ്തകത്താളിലെ അക്ഷരക്കൂട്ടങ്ങള്‍
ചിതറിയ ചിന്തയെ കൊഞ്ഞനം കുത്തുന്നുവോ
ഉള്‍പ്പൂവിലേക്കു നീ പായിക്കും കണ്‍കളില്‍
നിനക്കു നിന്നോടു തോന്നും സഹതാപമോ പരിഹാസമോ
നിയന്ത്രണമില്ലാതെ പായുന്ന നിന്നകക്കുതിരക്കു
കടിഞ്ഞാണുമായൊരു ന്യൂട്ടണോ ഐന്‍സ്റ്റീനോ
വന്നെത്തുവാനാശംസ നേരുന്നു ഞാന്‍ സഖീ.